കൊല്ലം: കോളേജ്, ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് വിൽക്കാനായി കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി സ്ഥിരം കഞ്ചാവ് കേസ് പ്രതി വീണ്ടും പിടിയിലായി. ചാത്തിനാംകുളം വലിയപള്ളി ഭാഗത്ത് പിറങ്ങാട്ട് താഴത്തിൽ വീട്ടിൽ അനിൽകുമാറാണ് (40) എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 8650 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.
തമിഴ്‌നാട്ടിൽ നിന്ന് ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച 2 കിലോ കഞ്ചാവ് 100 ഗ്രാമിന്റെ ചെറു പൊതികളാക്കി വില്പന നടത്തിവരികയായിരുന്നു. പണി നടക്കുന്ന വീടുകളിൽ രഹസ്യമായി സൂക്ഷിച്ച ശേഷം രാത്രിയെത്തി എടുത്താണ് വില്പന നടത്തിയിരുന്നത്.
സമാനമായ കേസിൽ കോടതി അനിൽകുമാറിനെ 5 വർഷം ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഇപ്പോൾ അപ്പീലിൽ കഴിഞ്ഞുവരികയാണ്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.