പത്തനാപുരം: മൃതദേഹം പുറത്തെടുക്കാൻ വിലപേശിയവരോട് പണമല്ല മനുഷ്യത്വമാണ് വലുതെന്ന് കാട്ടിക്കൊടുത്ത സർക്കിൾ ഇൻസ്പെക്ടർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ പാരിതോഷികം.
പത്തടിയിലധികം വെള്ളമൊഴുകുന്ന കെ.ഐ.പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം വീണ്ടെടുക്കാൻ യൂണിഫോം ഊരിവച്ച് കൈലിയുടുത്ത് ഇറങ്ങിയ പത്തനാപുരം സി.ഐ എം.അൻവറിനാണ് 2,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചത്.
ഇൻസ്‌പെക്ടറെ സഹായിച്ച ആട്ടോറിക്ഷാ ഡ്രൈവർ ഷെഫീക്കിന് പൊലീസ് മേധാവി അഭിനന്ദനക്കത്തും നൽകും.
സി.ഐ കനാലിൽ ഇറങ്ങുന്നത് കണ്ട് ആട്ടോറിക്ഷാ ഡ്രൈവറായ ഷെഫീക്കും എസ്.ഐ ജോസഫ് ലിയോണുമാണ് ഒപ്പമിറങ്ങിയത്. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ ഫേസ് ബുക്കിൽ പങ്കുവച്ച ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിലും തരംഗമായിരുന്നു. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്റെ (79) മൃതദേഹമാണ് പുറത്തെടുത്തത്.
കരുനാഗപ്പള്ളി ഇടപ്പള്ളികോട്ടയിൽ ഷമില മൻസിലിൽ മുഹമ്മദ് കുഞ്ഞ്- ഫാത്തിമാ ബീവി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് അൻവർ. 2007ൽ എസ്.ഐയായി ജോലിയിൽ പ്രവേശിച്ച അൻവർ മൂന്ന് വർഷം മുമ്പാണ് സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച് പത്തനാപുരത്ത് എത്തിയത്. ഷെജിനയാണ് ഭാര്യ. അലീന, അഥീന എന്നിവരാണ് മക്കൾ.
മൃതദേഹം പുറത്തെടുക്കാൻ വിലപേശുന്നത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. ദിവസേന നിരവധിപേർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.
സി.ഐ എം.അൻവർ