ചാലക്കുടി: കനകമലയിലെ പാലം നിർമ്മാണത്തോട് അനുബന്ധിച്ച് നിറുത്തിവച്ചിരുന്ന തുമ്പൂർമുഴി വലതുകര കനാലിലെ ജലവിതരണം പുനഃരാരംഭിച്ചു. ഫെബ്രുവരി മൂന്നിനാണ് തുമ്പൂർമുഴിയിൽ നിന്നുള്ള വെള്ളം തടഞ്ഞത്. ഇതോടെ കനാൽ വെള്ളത്തെ ആശ്രയിക്കുന്ന കർഷകരുടെ ദുരിതവും വർദ്ധിച്ചു. കനത്ത വേനലിൽ കനാൽവെള്ളവും കൂടെ ഇല്ലാതായപ്പോൾ കാർഷികവിളകൾ കരിഞ്ഞുണങ്ങുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. നൂറുകണക്കിന് കിണറുകളിലെ ജലവിതാനവും താഴ്ന്നു. വേനൽ മഴ കിട്ടാതെ നട്ടം തിരിയുന്നതിനിടെയാണ് ഒരാഴ്ചയിലെ കനാൽവെള്ളത്തിന്റെ അഭാവമുണ്ടായത്. ചാലക്കുടി കനകമല റോഡിലെ ഗ്രോട്ടോ പാലത്തിന്റെ പുനർനിർമ്മാണം നടക്കുകയാണ്. ഇതിന്റെ സ്ലാബുകൾ വാർക്കുന്നതിന് താങ്ങുനൽകുന്ന തൂണുകൾ കനാലിലേയ്ക്ക് ഇറക്കി വച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഒരാഴ്ച കനാലിലെ വെള്ളമൊഴുകുന്നത് തടയുകയായിരുന്നു.