കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പെരിങ്ങപ്പാടത്തെ പൊട്ടുവെള്ളരി കൃഷിയിൽ നൂറുമേനി, വിജയഗാഥയായത് പൊലീസുകാരുടെ കൃഷിജീവിതം. കാക്കിക്കുള്ളിലെ കർഷക മനസ്സിന്റെ നിശ്ചയദാർഢ്യമാണ് വിബീഷ്, ഷനിൽ എന്നീ പൊലീസുകാരിലൂടെ പെരിങ്ങപ്പാടത്തെ ഹരിതാഭമാക്കിയത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ സിവിൽ പൊലീസാണ് ഷനിൽ. വിബീഷ് അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും. ഇവർക്കൊപ്പം മുട്ടത്താഴം ലെനിൻ, കാര്യേഴത്ത് ദിലീപ്, ബിസിനസുകാരനായ വടശ്ശേരി സുരേഷ് ബാബു എന്നിവർ കൂടി ചേർന്നതോടെയാണ് പെരിങ്ങപ്പാടം പൊട്ടുവെള്ളരി പാടമാക്കാനുള്ള പദ്ധതിക്ക് രൂപമായത്.
10 വർഷമായി സർവീസിലുള്ള വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെൽക്കർഷകനാണ്. കതിർ എന്ന കൂട്ടായ്മയിൽ അംഗവുമാണ്. ഒരു ചെറുകിട- വീട്ടുകൃഷിയുടെ സ്വഭാവമാണ് എട്ട് വർഷം സർവീസുള്ള ഷനിലിന്റേത്. കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താത്പര്യമാണ് മറ്റ് മൂവരെയും ഒരുമിച്ച് കൃഷിചെയ്യാൻ പ്രേരിപ്പിച്ചത്. ഇവരുടെ കൃഷിയിടത്തിലെ വിളവെടുപ്പുത്സവം ഇന്നലെ നടന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, കൗൺസിലർ വി.ജി. രതീഷ് എന്നിവർ സംബന്ധിച്ചു .
പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള കൃഷിയോടുള്ള താത്പര്യം കൈമോശം സൂക്ഷിച്ചുപോരുന്ന സംഘം സുരേഷ് ബാബുവിന്റെ 80 സെന്റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. സർക്കാരിന്റെ ഹരിതകേരളം പദ്ധതി ഇതിന് പ്രേരകമായി. 100 മീറ്ററിൽ ഒമ്പത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി. കോഴിവിസർജ്ജ്യം, ശർക്കരയും കപ്പലണ്ടി പിണ്ണാക്കും ചേർന്ന മിശ്രിതം, ഗോമൂത്രവും ആട്ടിൻമൂത്രവും ചേർന്ന മിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടനാശിനിക്ക് പകരം കീടങ്ങളെ തുരത്താൻ 'സിറമോൺ ട്രാപ്' എന്ന കെണിയും ഉപയോഗിച്ചു.