കാറളം: കാറളത്തെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന ടി.ആർ പീതാബരൻ മാസ്റ്റർ തേവരുപറമ്പിൽ (79) നിര്യാതനായി. കാറളത്തെ സാംസ്‌കാരിക ജീവിതത്തിൽ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായ കാറളം കലാസമിതിയുടെ മുൻനിര പ്രവർത്തകനായിരുന്നു. കലാസമിതി അവതരിപ്പിച്ച അനവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഹരിശ്രീ ഗ്രന്ഥശാലയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു. നാല് പതിറ്റാണ്ടിലേറെ ഇരിങ്ങാലക്കുടയിലെ അഥീന നമ്പൂതിരിസ്, സയൻസ് അക്കാദമി ഉൾപ്പെടെയുള്ള നിരവധി പാരലൽ കോളേജുകളിലെ അധ്യാപകനായിരുന്നു. ആയിരകണക്കിന് ശിഷ്യ സമ്പത്തിനുടമയായ മാഷ് കുട്ടികളുടെ പ്രിയപ്പെട്ട മലയാളം അധ്യാപകനായിരുന്നു. കാറളം ഹൈസ്‌കൂളിലെ പി.ടി.എ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കാറളം ബാലകൃഷ്ണൻ, നോവലിസ്റ്റും, ശാസ്ത്ര സാഹിത്യകാരനുമായിരുന്ന ടി.ആർ ശങ്കുണ്ണി, കരകൗശല വിദഗ്ദനായിരുന്ന ടി.ആർ അയ്യപ്പൻ എന്നിവരുൾപ്പെടെ ഏഴ് സഹോദരങ്ങൾ ഉണ്ടായിരുന്നു. ടി.ആർ ശങ്കുണ്ണി മാത്രമാണ് ഇനി ജീവിച്ചിരിപ്പുള്ളത്. ഭാര്യ: അമ്മിണി. മക്കൾ: രാംമോഹൻ, ജയനാരായണൻ, അയ്യപ്പദാസ്, ഉമാശങ്കർ. മരുമക്കൾ: രേഖ, അഞ്ജു. സംസ്‌കാരം നടത്തി.