tharakallidal-
കൂരിക്കുഴി ചക്കമഠത്തിൽ ഫാത്തിമയ്ക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ പൊതു പ്രവർത്തകൻ നൗഷാദ് ആറ്റുപറമ്പത്ത്, എ.എസ്.ഐ കെ.എസ്.അബ്ദുൾ സലാം എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കയ്പമംഗലം: ഓലക്കുടിലിൽ അന്തിയുറങ്ങിയിരുന്ന വയോധികക്ക് കയ്പമംഗലം ജനമൈത്രി പൊലീസിന്റെ ശ്രമഫലമായി വീടൊരുങ്ങുന്നു. കൂരിക്കുഴി കമ്പനിക്കടവ് വടക്ക് ചക്കമഠത്തിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഫാത്തിമക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. ജനമൈത്രി പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കിടയിൽ കമ്പനിക്കടവ് കടപ്പുറത്ത് ഓലമേഞ്ഞ വീട്ടിൽ തനിച്ച് താമസിക്കുന്ന ഫാത്തിമയുടെ വീട് കയ്പമംഗലം എസ്.ഐ. ജയേഷ് ബാലന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് കടലിനോട് അടുത്ത് താമസിക്കുന്നതിനാൽ സർക്കാരിന്റെ ഭവന പദ്ധതികളൊന്നും ഫാത്തിമക്ക് ലഭിക്കില്ല എന്നറിഞ്ഞത്. തുടർന്ന് വീടൊരുക്കാൻ പൊലീസ് പ്രവാസി ഗ്രൂപ്പിനെ വിവരമറിയിക്കുകയും വീട് നിർമ്മാണം അവർ ഏറ്റെടുക്കുകയും ചെയ്തു. 4 ലക്ഷം രൂപ ചെലവിട്ട് 390 ചതുരശ്ര അടിയിലുള്ള വീട് ഏപ്രിൽ ആദ്യവാരത്തോടെ നിർമ്മാണം പൂർത്തിയാക്കി ഫാത്തിമക്ക് കൈമാറും.

ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകൻ നൗഷാദ് ആറ്റുപറമ്പത്ത്, എ.എസ്.ഐ കെ.എസ്. അബ്ദുൾ സലാം എന്നിവർ ചേർന്ന് വീടിന് തറക്കല്ലിട്ടു. പൊലീസ് ഉദ്യോഗസ്ഥരായ ഗോപൻ, വിജയശ്രീ, സുരേന്ദ്രൻ, രാഹുൽ രാജ്, ജനമൈത്രി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.