തൃശൂർ : പീച്ചി ഡാമിന്റെ ഇടതു കര കനാൽ മാർച്ച് രണ്ട് മുതൽ 14 ദിവസത്തേക്ക് തുറക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കടുത്തവേനലിൽ പാടശേഖരങ്ങളിലെ കൃഷി ഉണങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. മാർച്ച് പത്തിന് ശേഷം വലതുകര കനാൽ തുറക്കുന്ന കാര്യം തീരുമാനിക്കും. വലതു കരയിൽ വരുന്ന പുത്തൂർ, കോലഴി, അടാട്ട് പഞ്ചായത്തുകൾക്കും, പുഴയ്ക്കൽ ബ്ലോക്കിനും, മണ്ണുത്തിയിലെ സീഡ് ഫാമിനും വെള്ളം ആവശ്യമുണ്ടെങ്കിലും അടുത്തുള്ള മാടക്കത്തറ, വിൽവട്ടം, ഒല്ലൂക്കര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് കാലമായതിനാൽ വെള്ളം ഒഴുകിയെത്തിയാൽ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് മാർച്ച് 10 ന് മുന്നേ വിളവെടുപ്പ് നടത്തി വലതുകര കനാലിലൂടെ 10 ന്‌ശേഷം മാത്രം വെളളം തുറന്നു വിടാൻ ആലോചിക്കുന്നത്. വാട്ടർ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ. വി, കൃഷി ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഉപദേശക സമിതി കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു...