agafia

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ത്രീ ആരാണ് ? ഉത്തരം, 'അഗാഫിയ കാർപോവ്ന ലൈക്കോവ' എന്ന റഷ്യക്കാരി. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സൈബീരിയയിലെ ടൈഗാ വനമേഖലയിലാണ് അഗാഫിയ ഒറ്റയ്‌ക്ക് ജീവിച്ചത്. 1944ൽ കാർപ് ഓസിപോവിച്ച് ലൈക്കോവിന്റെയും അകുലിനയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവളായാണ് അഗാഫിയ ജനിച്ചത്. 1936 മുതൽ തുടർച്ചയായ 40 വർഷത്തോളം ഒരൊറ്റ മനുഷ്യരുമായി ബന്ധമില്ലാതെയാണ് ലൈക്കോവ് കുടുംബം ജീവിച്ചത്. റഷ്യയിൽ ബോൾഷെവിക്കുകളുടെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടതോടെ കാർപ്പ് ലൈക്കോവും ഭാര്യയും മക്കളായ സാവിൻ, നതാലിയ എന്നിവർക്കൊപ്പം ജനവാസമില്ലാത്ത ഒരു പ്രദേശത്തേക്ക് ഒളിച്ചോടുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 3,444 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അബാക്കൻ മലനിരകളിലാണ് ലൈക്കോവ് കുടുംബം എത്തിപ്പെട്ടത്. മനുഷ്യവാസമുള്ള പ്രദേശത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് ഇവിടം. ഏകാന്തവാസത്തിനിടെയാണ് ലൈക്കോവ് ദമ്പതികൾക്ക് ദിമിത്രി എന്ന മകനും അഗാഫിയയും ജനിച്ചത്. 1978ൽ ഒരു ഭൂമിശാസ്ത്ര സംഘവുമായി പറന്ന ഹെലികോപ്ടറിന്റെ പൈലറ്റാണ് ഒറ്റപ്പെട്ട് ജീവിക്കുന്ന ലൈക്കോവ് കുടുംബത്തെ കണ്ടെത്തിയത്. എന്നാൽ, മനുഷ്യവാസ പ്രദേശത്തേക്ക് പോകാൻ അവർ വിസമ്മതിച്ചു. ചാക്കുകൊണ്ടുണ്ടാക്കിയ വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്. 1936ന് ശേഷം റഷ്യയിൽ എന്ത് നടന്നു എന്നൊന്നും ലൈക്കോവ് കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു. 1961ൽ അഗാഫിയയുടെ അമ്മ അകുലിന മരിച്ചു. അഗാഫിയയുടെ മൂന്ന് സഹോദരങ്ങളും 1981ൽ മരിച്ചു. 1988ൽ പിതാവ് കാർപ്പും മരിച്ചതോടെ അഗാഫിയ തനിച്ചായി. ഒറ്റയ്ക്കായിട്ടും നാട്ടിലേക്ക് മടങ്ങാൻ അഗാഫിയ തയ്യാറായില്ല. ഖാകാസിയയിലുള്ള വെസ്റ്റേൺ സയാൻ മലനിരകളിലാണ് അഗാഫിയ ഇപ്പോൾ കഴിയുന്നതെന്നാണ് വിവരം. 35 വയസുവരെ അഗാഫിയയ്ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അച്ഛൻ പറഞ്ഞ കഥകളും റഷ്യൻ ഓർത്തഡോക്സ് ബൈബിളും മാത്രമാണ് അഗാഫിയയ്ക്ക് അറിയാമായിരുന്നത്. 70 വർഷത്തെ ഏകാന്തവാസത്തിനിടെ ആറ് തവണ മാത്രമാണ് അഗാഫിയ പുറംലോകം കണ്ടത്. 80കൾക്ക് ശേഷമായിരുന്നു അത്.