തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതുപുത്തൻ ബസുകൾ രണ്ടു മാസങ്ങൾക്കകം നിരത്തിലെത്തും! കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടത്തിൽ 400 ബസുകളാണ് വാങ്ങുക. ഇതിൽ 200 എണ്ണം കെ.എസ്.ആർ.ടി.സിയുടെ റീജിയണൽ വർക്ക്ഷോപ്പുകളിലും ബാക്കി 200 എണ്ണം അതാത് ബസ് കമ്പനികളുടെ ഫാക്ടറികളിലും ബോഡി നിർമ്മിക്കും. ബസ് കമ്പനികളിൽ നിന്നുതന്നെ ബോഡി നിർമ്മിച്ച് വാങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മറ്റു ചില സംസ്ഥാനങ്ങളിൽ ഇത് നേരത്തെ പരീക്ഷിച്ചതാണ്.
കെ.എസ്.ആർ.ടി.സിക്ക് പുതിയ 1000 ബസുകൾ വാങ്ങുമെന്ന് ഒരു മാസത്തിനു മുൻപ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് 400 ബസുകൾ നിരത്തിലിറക്കുന്നത്.
ഭാരത് സ്റ്റേജ് 6 വിഭാഗത്തിൽ പെടുന്ന ബസുകളാണ് വാങ്ങുന്നത്. മികച്ച ഇന്ധന ക്ഷമതയും മലിനീകരണ തോത് കുറവും ഈ ബസുകളുടെ പ്രത്യേകതയായിരിക്കും. ഒരു ബസിന്റെ ഷാസിക്ക് 14 ലക്ഷം രൂപയോളമാകും. മുൻപ് ഇറങ്ങിയ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം (എ.ബി.എസ് ), ജി.പി.എസ് എന്നീ സംവിധാനങ്ങളും സുരക്ഷയുടെ ഭാഗമായി പുതിയ ബസുകളിൽ ഉണ്ടാകും
തിരിച്ചെത്തുന്ന ബോഡി നിർമ്മാണം
വർഷങ്ങൾക്കുശേഷമാണ് കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വർക്ക് ഷോപ്പുകളിൽ ബസുകളുടെ ബോഡി നിർമ്മാണം നടക്കാൻ പോകുന്നത്. നേരത്തെ കോട്ടയത്ത് ഒരു സ്വകാര്യ ഏജൻസിയെ ബോഡി നിർമ്മാണം ഏൽപ്പിച്ചെങ്കിലും ലാഭകരമല്ലെന്നു കണ്ടെത്തി. ദീർഘദൂര യാത്രയ്ക്ക് യോജിച്ചവയല്ല ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ബസുകൾ എന്നും അഭിപ്രായമുയർന്നിരുന്നു. അതിനാലാണ് സ്വന്തം വർക്ക് ഷോപ്പുകളിൽ ബോഡി ബിൽഡിംഗ് വീണ്ടും തുടങ്ങുന്നത്. പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നിവിടങ്ങളിലാണ് വർക്ക് ഷോപ്പുകൾ. അശോക് ലെയ്ലാൻഡ്, ടാറ്റ, ഐഷർ കമ്പനികളിൽ നിന്നാണ് ഷാസികൾ വാങ്ങുക.
ആയിരത്തിലധികം ബസുകൾ കട്ടപ്പുറത്ത്
സർവീസ് നടത്തുന്ന 400ഓളം സൂപ്പർ ക്ളാസ് ബസുകളുടെ കാലാവധി കഴിയുകയാണ്.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റുകളൊക്കെ ഇതിൽ ഉൾപ്പെടും. ഇവ പിന്നീട് ഓർഡിനറി ബസുകളായി ഓടിക്കാനാവും. പുതുതായി വാങ്ങുന്ന ബസുകൾ സൂപ്പർ ക്ളാസ് സർവീസുകൾക്കായി ഉപയോഗിക്കും. അറ്റകുറ്റപ്പണിക്ക് സാമ്പത്തിക ബുദ്ധിമുട്ട് തടസം നിൽക്കുന്നതിനാൽ നിലവിൽ ആയിരത്തോളം ബസുകൾ കട്ടപ്പുറത്താണ്. പുതിയ ബസുകൾ എത്തുന്നതോടെ കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.