തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ, 182 ദിവസമോ അതിൽ കൂടുതലോ കാലയളവിൽ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിർദ്ദേശം. ഇന്ത്യയിൽ താമസിക്കുന്നയാൾ ലോകത്ത് എവിടെ നിന്നു വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ സ്ഥിരവാസിയല്ലാത്തയാൾക്ക് ഇതിൽ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ഭൂരിപക്ഷം പേരെയും ഇത് ബാധിക്കും.
മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരുകയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കാൻ രാജ്യം വിടുന്നവരുമല്ല അവർ..
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികൾക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസിയായി കണക്കാനുള്ള മാനദണ്ഡം 182 ദിവസത്തിൽ നിന്ന് 120 ദിവസമായി കുറച്ചത് പ്രവാസികൾക്ക് സ്വന്തം നാട്ടിനോടുള്ള സ്‌നേഹത്തിലും കർത്തവ്യങ്ങളിലുമാണ് കത്തിവയ്ക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ വിവിധ കാരണങ്ങളാൽ തങ്ങേണ്ടി വരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ആശങ്ക.
പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരൻ, മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ് മറ്റൊരു നിർദ്ദേശം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ പേരിലുള്ള നടപടികൾ ആദായ നികുതി അടയ്ക്കാൻ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗൾഫ് മലയാളികളെ തകർക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേക്കു കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കുന്ന ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.