corona

തിരുവനന്തപുരം : മൂന്ന് ജില്ലകളിലെ മൂന്നു പേർക്ക് നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇത് സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു, വൈറസ് ബാധ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി അപക്‌സ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കാനും സർക്കാരിനാകും. ആരോഗ്യവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. ജില്ലാ കളക്ടർമാരുടെ വാർഷിക പരിശീലനം ഒഴിവാക്കി സംസ്ഥാനത്ത് തുടരാൻ നിർദ്ദേശിച്ചു. ചൈനയിൽ നിന്നെത്തിയവരുടെ പട്ടിക കേന്ദ്ര വ്യോമയാന സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നിരവധി പേർ ശ്രീലങ്ക വഴിയും മറ്റും എത്തിയിട്ടും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്. ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചാൽ ക്രിമിനൽകുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് മന്ത്രി ശൈലജ മുന്നറിയിപ്പു നൽകി.

ചൈനയിൽ നിന്നെത്തിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരും വുഹാനിൽ സഹപാഠികളും ഒരുമിച്ച് നാട്ടിലെത്തിയവരുമാണ്. കാസർകോട്, ആലപ്പുഴ, തൃശൂർ ജില്ലക്കാരാണിവർ. ഇവരുമായി സമ്പർഗം പുലർത്തിയ 82 പേരെ കണ്ടെത്തി. ഇതിൽ 40 പേർ തൃശൂരിലും 42പേർ മറ്റുജില്ലകളിലും നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള ആരുടേയും നില ഗുരുതരമല്ല. എന്നാൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടായേക്കുമെന്ന് മന്ത്രി ശൈലജ നിയമസഭയിൽ പറഞ്ഞു.

ദുരന്തമായി പ്രഖ്യാപിച്ചാൽ  രോഗ നിയന്ത്രണമുൾപ്പെടെ തുടർ നടപടികൾ ദുരന്തനിവാരണ അതോറിട്ടി ഏറ്റെടുക്കും  ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും റവന്യു, ഫിനാൻസ്, കൃഷി,ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ സമിതിക്കാണ് മേൽനോട്ട ചുമതല  മുഖ്യമന്ത്രി അദ്ധ്യക്ഷനും റവന്യു, ആരോഗ്യ മന്ത്രിമാർ അംഗങ്ങളുമായ ദുരന്തനിവാരണ അതോറിട്ടി നടപടികൾ ഏകോപിപ്പിക്കും  സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ തുക വിനിയോഗിക്കാം. നിലവിൽ 20 കോടി രൂപയാണ് അതോറിട്ടിയിലുള്ളത്  രോഗനി യന്ത്രണത്തിന് കേന്ദ്ര സഹായവും തേടാം

കൊറോണ സ്ഥിതി

 ചൈനയിൽ നിന്ന് വന്നവർ: 2239

 വീടുകളിൽ നിരീക്ഷണത്തിൽ: 2155

 ആശുപത്രികളിൽ: 84

 അയച്ച സാമ്പിളുകൾ: 140

 നെഗറ്റീവ് സാമ്പിളുകൾ: 49

 രോഗം സ്ഥിരീകരിച്ചവർ: 3

 ഫലം ലഭിക്കാനുള്ളത്: 91

എന്താണ് അപകടം

കൊറോണ വൈറസ് വേഗത്തിൽ പകരും. ജനസാന്ദ്രയേറിയ സ്ഥലത്ത് വലിയ ആപത്താണ്. അതിനാൽ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണം. രോഗികളുമായി ഇടപഴകിയവരുടെ കണക്ക് ശേഖരിക്കണം. ചൈനയിൽ നിന്നെത്തയവർ 28 ദിവസം വീടുകളിൽ തന്നെ കഴിയണമെന്നും

പൊതുപരിപാടികൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു

വിളിക്കാം 24 മണിക്കൂറും

സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുർ പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജമാണ്. എല്ലാ ജില്ലകളിലും തുടർ ചികിൽസയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൾ സെന്റർ നമ്പർ : 0471 - 2309250, 0471 - 2309251, 0471 - 2309252, ദിശ: 0471 - 2552056, 1056