shehin
ചിത്രം: മംഗലപുരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കഞ്ചാവ് കുട്ടൻ എന്ന ഷെഹിൻ (21)

കഴക്കൂട്ടം: മംഗലപുരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. മംഗലപുരം പി.എച്ച്.സിക്ക് സമീപം എ.എ.ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്ന് അറിയപ്പെടുന്ന ഷെഹിൻ (21) ആണ് പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സുഹൃത്തുക്കളുമായുള്ള പ്രശ്നത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ മുഹമ്മദ്‌ മുനീറിനെയാണ് വധിക്കാൻ ശ്രമിച്ചത്. ഓട്ടം പോകാനെന്നു പറഞ്ഞ് കബളിപ്പിച്ചു വിളിച്ചു കൊണ്ടു പോയ മുനീറിനെ അക്രമിക്കുകയും കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷെഹിൻ എന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം മംഗലപുരം ഇൻസ്‌പെക്ടർ പി.ബി.വിനോദ് കുമാർ,എസ്.ഐ തുളസീധരൻ,സി.പി.ഒമാരായ അപ്പു,ഷാലു എന്നിവർ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട് രാമേശ്വരത്തിനടുത്തുള്ള ഏർവാടിയിൽ നിന്നാണ് ഷെഹിനെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.