മുടപുരം: തിരുവനന്തപുരം ജില്ലയിലെ കയർ ഉത്പാദനം 7000 ക്വിന്റലായി ഉയർത്താൻ ജില്ലയിലെ കയർ സംഘങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗം തീരുമാനിച്ചു.
വരുന്ന സാമ്പത്തികവർഷം കയർ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെകുറിച്ച് ചർച്ചചെയ്യന്നതിനായി അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ 52 കയർ സംഘങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
ജില്ലയിലെ സ്ഥലസൗകര്യവും വൈദ്യുതി ലഭ്യതയുമുള്ള സംഘങ്ങളിൽ ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ സ്ഥാപിക്കുന്നതിനും , കയർപിരി പരിശീലനത്തിന് യന്ത്രവൽകൃത റാട്ടിൽ പരിശീലനം നൽകുന്നതിനും, ഇലക് ട്രോണിക് റാട്ട് ആവശ്യമുള്ള സംഘങ്ങൾക്ക് വിതരണം ചെയ്യുന്നതിനും, അഴുക്കൽ തൊണ്ട് തയ്യാറാക്കി വിതരണം ചെയ്യുന്നതിന് സൗകര്യമുള്ള സംഘങ്ങളെ ചുമതലപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
കയർ വികസന കോർപ്പറേഷൻ ചെയർമാൻ ടി .കെ ദേവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. കയർഫെഡ് ചെയർമാൻ അഡ്വ.എൻ .സായികുമാർ അദ്ധ്യക്ഷനായി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ .സുഭാഷ്, അഡ്വ.ജി. സുഗുണൻ, കെ. രാജൻബാബു, കയർ ക്ഷേമനിധി ബോർഡംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി .അശോകൻ, കയർഫെഡ് ഭരണസമിതി അംഗങ്ങളായ കഠിനംകുളം സാബു, ആർ. അജിത്ത് എന്നിവരും കാന്തിലാൽ, ഡി. സജീവ്, സെബുന്നിസ ബീഗം തുടങ്ങിയവരും സംസാരിച്ചു.