കിളിമാനൂർ: പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. സമഗ്ര കുടിവെള്ള പദ്ധതി സ്ഥലം കൈമാറ്റം ഉടൻ പൂർത്തീകരിക്കുമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു. പുളിമാത്ത്, കരവാരം, നഗരൂർ സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കളക്ട്രേറ്റിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ധാരണയായി.പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്, കടലു കാണിപ്പാറ നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി, നെല്ലിക്കുന്ന്, കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി നൽകുന്നതിനും, വാമനപുരം വില്ലേജിലെ ആനാകുടി, കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കാനുമുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാനും അവലോകന യോഗത്തിൽ ധാരണയായി. അഡ്വ. ബി. സത്യൻ എം.എൽ.എ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർമാരായ ജോൺ സാമുവൽ, സാം ക്ലീറ്റസ് എന്നിവരും കേരള വാട്ടർ അതോറിട്ടി, റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ അധികൃതരും പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.