തിരുവനന്തപുരം: ആനന്ദിൽ തുടങ്ങി ടാഗോറിന്റെ ഗീതാഞ്ജലിയിൽ ഒടുക്കം. സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രഭാവർമ്മ, ശാരദക്കുട്ടി, അൻവർ അലി തുടങ്ങിയ പ്രമുഖരുടെ വരികൾക്കൊപ്പം പ്രസംഗത്തിലെ ആശയങ്ങളുമായി ഒത്തുപോകുന്ന സ്കൂൾ കുട്ടികളുടെ കവിതാ ശകലങ്ങളും. അടിമുടി സാഹിത്യത്തിൽ ചാലിച്ചതാണ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ് .ബഡ്‌ജറ്റ് പ്രസംഗം രസകരമാക്കാൻ കാവ്യഭാഗങ്ങളും ചരിത്ര സംഭവങ്ങളും ധനമന്ത്രിമാർ ചേർക്കാറുണ്ട്. ഇത്തരം ഉദ്ധരണികളിൽ സ്വന്തം റെക്കാഡാണ് തോമസ് ഐസക് മറികടന്നത്.
കേന്ദ്രസർക്കാരിനെ വിമർശിച്ച് ബഡ്‌ജറ്റ് അവതരണം തുടങ്ങിടത്താണ് ആനന്ദിന്റെ 'ഒരു രാജ്യത്തിനു മുന്നിലെ പഥങ്ങൾ' എന്ന ലേഖനത്തിലെ 'അഭ്യസ്തവിദ്യരും ബൗദ്ധിക രംഗത്ത് മുന്നിൽ നിൽക്കുന്നവരുമായ സമൂഹം എങ്ങനെയാണ് പെട്ടെന്ന് ഒരു ജനതയുടെ നേരെയുള്ള വെറുപ്പിനാൽ ആവേശിക്കപ്പെടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ' എന്ന ഭാഗം. ആ പേജിൽ തന്നെ രണ്ടു കവിതകൾ കൂടി ഉദ്ധരിച്ചിട്ടുണ്ട്. അൻവർ അലിയുടേയും ഒ.പി.സുരേഷിന്റേയും.
തൊട്ടടുത്ത പേജിൽ വയനാട് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ്സ് വിദ്യാർത്ഥി ദ്രുപത് ഗൗതമിന്റെ 'ഭയം ഒരു രാജ്യമാണ്. അവിടെ നിശബ്ദത ഒരു (ആ)ഭരണമാണ്...' എന്ന വരികൾ .പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടർത്തുന്ന ആശങ്ക വലുതാണെന്ന് സൂചിപ്പിക്കാൻ വീട് നഷ്ടമായതിനെക്കുറിച്ച് പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ''തെറ്റി വരച്ച വീട് ഒരു കുട്ടി റബ്ബർ കൊണ്ട് മാച്ചു കളഞ്ഞതുപോലെ...'' എന്ന വരികൾ..
പൗരത്വ നിയമത്തിനെതിരെ കാമ്പസുകളിൽ ഉയരുന്ന പ്രതിഷേധങ്ങളെ അടയാളപ്പെടുത്താൻ പ്രഭാവർമ്മ, വിനോദ് വൈശാഖി, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികൾ. റിപ്പബ്ലിക് ദിനത്തിൽ നടന്ന എൽ.ഡി.എഫിന്റെ മനുഷ്യശ്യംഖല ബെന്യാമിൻ പ്രവചിച്ചു എന്ന മട്ടിൽ അദ്ദേഹത്തിന്റെ 'മഞ്ഞപ്പൂ നിറമുള്ള പകലുകൾ' എന്ന നോവലിലെ '' ഉച്ച കഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലൂടെ പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി...'' എന്നു തുടങ്ങുന്ന വരികൾ ചേർത്തു . ജനുവരി 8 ലെ ദേശീയ പണിമുടക്കിനെ വർണ്ണിക്കാൻ വിഷ്ണുപ്രസാദിന്റെ കവിത.
നദിയുടെ പുനരുജ്ജീവനത്തിന് സ്കൂൾ കലോത്സവത്തിൽ ഒറ്റപ്പാലം വാണിയംകുളം സ്കൂളിലെ ത്വാഹിക ഷിർ രചിച്ച കവിതയും കുടുംബശ്രീയ്ക്കൊപ്പം വിജില ചിറപ്പാടിന്റെ കവിതയും വിദ്യാഭ്യാസ മികവിനൊപ്പം മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ ഫെൈഖ ജാഫറിന്റെ കവിതയും ചേർത്തു വച്ചു.ഇതേ അദ്ധ്യായത്തിലാണ് സച്ചിദാനന്ദന്റെ 'ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം' എന്ന കവിതയും പരാമർശിച്ചത്.
പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികൾക്ക് മുന്നോടിയായി ''അരശന്റെ മുന്നിലും ഒരാളുടെ മുന്നിലും പിൻകൈ കെട്ടാതെ മുൻകൈ കെട്ടി..'' എന്നു തുടങ്ങുന്ന അശോകൻ മറയൂരിന്റെ വരികളാണ് മന്ത്രി ചൊല്ലിയത്. രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'ക്ക് എൻ.പി.ചന്ദ്രശേഖർ തയ്യാറാക്കിയ വിവർത്തനത്തിലെ വരികളോടെ സമാപനം.''എവിടെ മനം ഭയശൂന്യം,എവിടെ ശീർഷമനീതം,
എവിടെ സ്വതന്ത്രം ജ്ഞാനം...''