തിരുവനന്തപുരം: ബഡ്ജറ്റിൽ മദ്യ നികുതി കൂട്ടാതിരുന്നത് വില്പന കുറയുമെന്ന നിഗമനത്തിലാണെന്ന് വിലയിരുത്തൽ. ബഡ്ജറ്റിന്റെ പ്രാഥമിക ചർച്ചകളിൽ മദ്യത്തിന്റെ വില കൂട്ടണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ രണ്ടുവർഷം മുമ്പ് വില കൂട്ടിയിട്ടും ആനുപാതികമായി നികുതി വരുമാനം കൂടിയിരുന്നില്ല.
മദ്യാസക്തയിൽ ഇടിച്ചിൽ തട്ടിയെന്ന നിഗമനത്തിലാണ് സർക്കാർ. 2018 ഫെബ്രുവരിയിൽ മദ്യ നികുതി 180 ശതമാനത്തിൽ നിന്ന് 210 ആയി വർദ്ധിപ്പിക്കുകയും ബാറുകൾക്കുണ്ടായിരുന്ന നിയന്ത്രണം പരമാവധി എടുത്തുകളയുകയും ചെയ്തതാണ്. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനവും 400ൽ താഴെയുള്ളവയ്ക്ക് 200 ശതമാനവുമാണ് ഇപ്പോഴത്തെ കെ.ജി.എസ്.ടി നിരക്ക്. കൂടാതെ സെസും എക്സൈസ് ഡ്യൂട്ടിയും നൽകണം. ബാർ ഹോട്ടലുകൾ മദ്യ വില്പനയുടെ 10 ശതമാനം വിറ്റുവരവ് നികുതിയും നൽകണം. ഇതിന്റെ പിരിവ് പക്ഷേ കാര്യക്ഷമമല്ല. തുടർന്ന്
ബാർ ഹോട്ടലുകളുടെ വിറ്റുവരവ് നികുതി കുടിശികയുടെ പിഴ ബഡ്ജറ്റിൽ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്.
മദ്യത്തിൽ നിന്നുള്ള വരുമാനം
2014-15: 8, 271.11 കോടി
2015-16: 9,787.05 കോടി
2016-17: 10,353.6 കോടി
2017-18: 11,024.2 കോടി
2018-19: 12,426.1 കോടി
2019-20: 8,418.49 (നവംബർ 30 വരെ)
"മദ്യത്തിൽ നിന്നുള്ള നികുതി കുറഞ്ഞത് പിരിവ് കാര്യക്ഷമമായി നടക്കാത്തതുകൊണ്ടു മാത്രമല്ല. മദ്യത്തിന്റെ ഉപഭോഗം കുറയുന്നുണ്ട്. എന്നാൽ മയക്കുമരുന്നിന്റെ വിപണനം കൂടുകയാണ്. അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം".
- ഡോ. നാരായണ, മുൻ ഡയറക്ടർ,
ഗുലാത്തി ഇൻസ്റ്രിറ്ര്യൂട്ട്