തിരുവനന്തപുരം: കാട്ടാക്കടയിൽ പുരയിടത്തിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ ഭൂ ഉടമ കാഞ്ഞിരംവിള സ്വദേശി സംഗീതിനെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാഫിയ അടിച്ചുകൊന്ന സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി റൂറൽ എസ്.പി പി.അശോക് കുമാർ ഇന്നലെ സസ്പെൻഡ് ചെയ്തത്. മണ്ണ് മാഫിയ സ്ഥലം കൈയേറിയ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും 20 മിനിട്ടുകൊണ്ട് എത്താവുന്ന സ്ഥലത്ത് പൊലീസെത്താൻ ഒന്നര മണിക്കൂർ വൈകിയെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. സമാനമായ റിപ്പോർട്ട് നെടുമങ്ങാട് ഡിവൈ.എസ്.പിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും എസ്.പി വ്യക്തമാക്കി. കേസിലെ പ്രതികളായ ജെ.സി.ബി ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെ. സി. ബി ഡ്രൈവർ വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ്, ബൈജു എന്നിവർ റിമാൻഡിലാണ്.
സംഭവ ദിവസം രാത്രി 12.45ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. സംഗീത് നൽകിയ വിവരം സ്റ്റേഷനിലെ ജി.ഡി ചുമതലയുള്ള ഉദ്യോഗസ്ഥൻ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാൽ അവർ സംഭവ സ്ഥലത്തെത്താൻ വൈകി. കീഴാറൂർ പാലത്തിന് സമീപത്താണ് സംഭവമെന്നാണ് ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥൻ പട്രോളിംഗ് സംഘത്തെ അറിയിച്ചത്. എന്നാൽ ഇവർ പേഴുംമൂട് വഴി മൂന്നാറ്റുമുക്കിലുള്ള പാലത്തിന് സമീപമാണെത്തിയത്. ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടു. അതിനിടെ മൂന്നാറ്റുമുക്കിൽ അക്രമങ്ങളൊന്നും കാണാത്തതിനാൽ പട്രോളിംഗ് സംഘം സ്റ്റേഷനിൽ വിളിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് വിളിച്ചവരുടെ ഫോൺ നമ്പർ പട്രോളിംഗ് സംഘത്തിന് ജി.ഡി കൈമാറി. പൊലീസുകാർ ഈ നമ്പരിൽ ബന്ധപ്പെട്ട ശേഷം പിന്നെയും അരമണിക്കൂർ കഴിഞ്ഞാണെത്തിയത്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാർ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പൊലീസെത്തിയത്. പൊലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.നിയമസഭയിലും വിഷയം ഏറെ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.