തിരുവനന്തപുരം: നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷക്കാലത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപം നൽകിയതെന്നും ഭരണഘടനയ്ക്കു കീഴിൽ രണ്ടുതരം പൗരന്മാരില്ലെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യ വിശാലമായ ഒരു രാജ്യമാണ്. ഇവിടെ വേർതിരിവുകളില്ലാതെ എല്ലാ പൗരന്മാർക്കും തുല്യാവകാശമുണ്ട്. ഇവിടെയുള്ളവർ മാത്രമല്ല ഇവിടേക്ക് അഭയാർത്ഥികളായി വരുന്നവരെയും സ്വീകരിക്കുന്നതിനുള്ള വിശാലമനസ്‌കത നമുക്കുണ്ടാകണം. നിർഭാഗ്യവശാൽ ഇതിനുവിരുദ്ധമായ നയങ്ങളാണ്
നടപ്പാക്കപ്പെടുന്നത്. അത് ലോകത്തിനു മുൻപിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുന്നു. വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം ഇന്ത്യയുടെ ഈ തെറ്റായ നയങ്ങൾക്കെതിരെയുള്ള വാർത്തകളും ചിത്രങ്ങളും നിറയുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധം കേരളത്തിൽ ഏറ്റവും ശക്തമാണ്. ഇക്കാര്യത്തിൽ കേരളം രാഷ്ട്രത്തെ നയിക്കുന്ന ദീപമാവണം അദ്ദേഹം പറഞ്ഞു. ജില്ലയിൽ 32 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും. ഇതുൾപ്പെടെ സംസ്ഥാനത്താകെ 500 കേന്ദ്രങ്ങളിലാണ് ഇത്തവണ കലാജാഥ അവതരിപ്പിക്കുന്നത്. ജില്ലാ സംസ്‌കാരം സബ്‌കമ്മിറ്റി ചെയർമാൻ പി.എസ്. രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. രാജ്യസഭാ മുൻ അംഗം പി. നാരായണൻ , ജില്ല കൺവീനർ എ.ആർ. മുഹമ്മദ്, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു , വാർഡ് മെമ്പർ ജയമോൻ, ഉമ തൃദീപ്, സഹദേവൻ തുടങ്ങിയർ സംസാരിച്ചു. തുടർന്ന് ,'ആരാണ് ഇന്ത്യക്കാർ' നാടകം അവതരിപ്പിച്ചു.