കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയില്ലാത്തത് രോഗികളെ വലയ്ക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിച്ചിട്ടും നടപടികൾ എങ്ങും എത്തുന്നില്ല.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. ഉച്ചകഴിഞ്ഞാൽ ഡോക്ടർമാർ ആരും ഉണ്ടാകില്ല. ഇത്രയ്ക്ക് ദു:സ്ഥിതിയായിട്ടും കുറ്റിച്ചൽകാരുടെ ബുദ്ധിമുട്ട് മനസിലാക്കാൻ ആരും തയ്യാറാകുന്നില്ല. ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർന്നിട്ടും നടപടി ഉണ്ടാകുന്നില്ല. വയലാർ രവി. എം.പി.യുടെ ഫണ്ടിൽ നിന്നും കെട്ടിടവും ഡോ.എ.സമ്പത്ത് എം.പി.യുടെ ഫണ്ടിൽ നിന്നും ലാബ് സൗകര്യവും ഒരുക്കിയിട്ട് വർഷങ്ങളായി. എന്നിട്ടും കിടത്തി ചികിത്സയില്ല.
അഗസ്ത്യവനമേഖയ്ക്ക് താഴെയുള്ള വിവിധ സെറ്റിൽമെന്റുകളിൽ നിന്നും അത്യാസന്നനിലയിൽ എത്തുന്ന രോഗികളെ ചുമന്ന് വാഹനം വരുന്ന ഭാഗം വരെ കൊണ്ടുവന്ന ശേഷമാണ് ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. ഇതുകാരണം പലപ്പോഴും രോഗികളുടെ ജീവൻ രക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.സെന്റിൽമെന്റുകളിൽ ചികിത്സ അപര്യാപ്തമാണ്.
ഇതു കാരണം പലവിധ പകർച്ച വ്യാധികളും ഇവിടെ നിയന്ത്രിക്കാനാകുന്നില്ല.
ആദിവാസി മേഖലകൾ കൂടി ഉൾപ്പെടുന്ന ഇവിടെ കിടത്തി ചികിത്സ വേണമെന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിപോലും കുറ്റിച്ചലിൽ ഇല്ലാത്തതുകാരണം ആളുകൾക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പഞ്ചായത്തിലെ പലയിടങ്ങളിലും പകർച്ചപ്പനി വ്യാപകമാകുമ്പോൾ ആശുപത്രി ഒ.പി.യിൽ നീണ്ട ക്യൂവാണ്. ഇതിനിടയിലാണ് പലപ്പോഴും ആദിവാസി സെറ്റിൽമെന്റുകളിലേയ്ക്ക് ഡോക്ടർമാർക്കും നഴ്സുമാർക്കും പോകേണ്ടി വരുന്നത്. ഇതും ആശുപത്രിയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ആദിവാസി മേഖലയെന്ന പരിഗണന നൽകി പരുത്തിപ്പള്ളി ഗവ.ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിപ്പിക്കാനും കൂടുതൽ ഡോക്ടർമാരെ നിയമിക്കാനും അടിയന്തര നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ആദിവാസി മേഖലകളിൽ പകർച്ചവ്യാധികൾ പെട്ടെന്ന് പടരുന്ന അവസ്ഥയാണ്.ശരിയായ ചികിത്സ ലഭ്യമല്ലാത്തതും ചികിത്സ തേടാത്തതും രോഗം പടരാനും മൂർച്ഛിക്കാനും ഇടയാക്കുന്നുണ്ട്. ഈ അവസരത്തിൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേയ്ത്ത് റഫർ ചെയ്യേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിനു പ്രധാന കാരണം ആശുപത്രിയിൽ കിടത്തി ചികിത്സ ലഭ്യമല്ലാത്തതാണ്. കൂടാതെ ജീവനക്കാരുടെ അഭാവവും പ്രശ്നം രൂക്ഷമാക്കുന്നു.
ഡോക്ടർമാർ സെറ്റിൽമെന്റുകളിൽ എത്തിയാണ് പലപ്പോഴും രോഗികളെ പരിശോധിക്കുന്നത്. വിവിധ പരിശോധനകൾക്കും കിടത്തി ചികിത്സയും വേണ്ട രോഗികളെ പരുത്തിപ്പള്ളി ആശുപത്രിയിൽ സൗകര്യമില്ലാത്തതുകാരണം മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്.
കുറ്റിച്ചൽ നിവാസികൾക്ക് രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ വേണ്ടിവന്നാൽ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ രക്ഷയുള്ളൂ. കുറ്റിച്ചലിൽ നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തി കിടത്തി ചികിത്സ ആരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.