കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട സെന്ററിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് ആക്കം കൂട്ടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടിൽ വിനോദ് (46), മക്കളായ നയന (17), നീരജ് (9) എന്നിവർ മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ (40) മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ, ഭർത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ, റിപ്പോർട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
രമയുടെ തലയിൽ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മർദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകൾക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭർത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസിൽ, ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നത്. നാല് പേരുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചു.