airport

തിരുവനന്തപുരം: അതീവ സുരക്ഷ മേഖലയായ തിരുവനന്തപുരം വിമാനത്താവളത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സുരക്ഷ സംവിധാനങ്ങളിൽ വൻ പാളിച്ചയുണ്ടായിട്ടും എയർപോർട്ട് അതോറിട്ടിയും പൊലീസും തിരിഞ്ഞുനോക്കില്ലെന്നാണ് ആക്ഷേപം. സുരക്ഷ സംവിധാനങ്ങളിൽ അധികൃതർ വരുത്തുന്ന അലംഭാവമാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം വിമാനത്താവള പരിസരത്ത് വർദ്ധിക്കാൻ കാരണമെന്ന് ജീവനക്കാർ ഫ്ളാഷിനോട് പറഞ്ഞു.

മോഷണവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിക്കുന്നത് സംബന്ധിച്ച് വിമാനത്താവള അതോറിട്ടിക്കും പൊലിസിനും പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. രണ്ട് ദിവസം മുന്നേ വിമാനത്താവളത്തിലെ സ്റ്റാഫുകൾക്കുള്ള പാർക്കിംഗ് സ്ഥലത്ത് നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. മറ്റ് മൂന്നു ബൈക്കുകൾ മോഷ്‌ടിക്കാനുള്ള ശ്രമം നടന്നു. കെ.എൽ 33 ജെ 5615 നമ്പരിലുള്ള പൾസർ ബൈക്കാണ് മോഷണം പോയത്. ഇതിനെതിരെ ജീവനക്കാർ രംഗത്തുവന്നിട്ടും സംഭവം പുറത്തുവിടാൻ വിമാനത്താവള അധികൃതർ തയ്യാറായിട്ടില്ല. വിമാനത്താവള അതോറിട്ടിയുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാകാതായതോടെ ജീവനക്കാർ പൊലിസിൽ പരാതി നൽകി.

സി.സി.ടി.വി കാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന പൊലിസ് നിർദേശവും എയർപോർട്ട് അതോറിട്ടി പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. പാർക്കിംഗ് ഏരിയയിൽ യാതൊരുവിധ സുരക്ഷയും പരിശോധനയുമില്ല. ആർക്കു വേണമെങ്കിലും വിമാനത്താവത്തിന്റെ കോമ്പൗണ്ടിലേക്ക് കയറാവുന്ന സ്ഥിതി വിശേഷമാണ്. ഒട്ടുമിക്ക സി.സി.ടി.വികളും പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.

രാത്രിയിൽ നൂറ് രൂപയുടെ പാസെടുത്താൽ കാറുമായി അകത്ത് കയറാം. വെളിച്ചമില്ലാത്ത കാർ പാർക്കിംഗ് മേഖല രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി കഴിഞ്ഞു. ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ പല ദിവസവും കണ്ടെത്താറുണ്ടെന്ന് ജീവനക്കാർ പറയുന്നു. അടുത്തിടെ ഇവിടെ അനാശ്യാസ പ്രവർത്തനത്തിന് വന്നവരെ കാർ ഡ്രൈവർമാർ ഓടിച്ചുവിട്ടിരുന്നു. മറ്റൊരു ദിവസം സി.എസ്.എഫ് ജവാന്മാരാണ് കാറിനകത്തെ അനാശാസ്യം കൈയോടെ പൊക്കിയത്.

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതും ഹെൽമറ്റ് മോഷ്‌ടിക്കുന്നതും കീസെറ്റ് പൊട്ടിക്കുന്നതും പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ട് മാസം മുമ്പ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെ ബൈക്കുടമ പിടികൂടി അധികൃതർക്ക് മുന്നിലെത്തിച്ചെങ്കിലും നടപടിയെടുക്കാൻ വിമാനത്താവള അതോറിട്ടി തയ്യാറായില്ല. വിമാനത്താവള പരിസരത്ത് സുരക്ഷാ കാമറയോ പൊലിസ് പെട്രോളിംഗോ കാര്യക്ഷമമല്ല. വിമാനത്താവളത്തിന് അകത്തും പുറത്തുമുള്ള സുരക്ഷ കാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു.

ജീവനക്കാർക്കുള്ള പാർക്കിംഗ് മേഖലയിൽ കാമറകൾ നിശ്ചലമാണ്. രണ്ട് സി.പി.ഒമാരെ മാത്രമാണ് രാത്രിയിൽ പൊലിസ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് വിമാനത്താവളം മുഴുവൻ പരിശോധന നടത്താൻ കഴിയുകയെന്നത് പ്രായോഗികമല്ല. വാഹനത്തിൽ പൊലിസ് പെട്രോളിംഗ് നടത്തണമെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ കൺമുന്നിൽ ഈ പ്രശ്‌നങ്ങളൊക്കെ അരങ്ങേറുമ്പോഴും ഇങ്ങനെയൊരു വിഷയമേ ഇല്ലെന്നാണ് വിമാനത്താവള അതോറിട്ടി ഡയറക്ടർ പറയുന്നത്.