modi

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്‌ടർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്‌ടറുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എം.എച്ച്-60ആർ സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഈ മാസം 24, 25 തീയതികളിൽ ഇന്ത്യ സന്ദർശിക്കും.

പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും.ഡൽഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദർശിച്ചേക്കും. ഇന്ത്യ-യു.എസ് പ്രതിരോധ ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് സൈനിക ഹെലികോപ്ടറുകളും ഡൽഹിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈൽ സംവിധാനവുമാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്.

രാജ്യതലസ്ഥാനമായ ഡൽഹിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്ന് നാഷണൽ അഡ്വാൻസ്‌ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്. ട്രംപിന്റെ സന്ദർശനത്തിൽ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാർ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.