ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ ഭാഗമായി കളക്ടറുടെ നിയന്ത്രണത്തിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിൽ മാറ്റം. മുക്കമ്പാലമൂട്-മുടവൂർപ്പാറ ഭാഗത്താണ് മാറ്റം വരുത്തിയത്. കാഞ്ഞിരംകുളം, പൂവാർ, ബാലരാമപുരം-വിഴിഞ്ഞം, ഉച്ചക്കട, മരുതൂർക്കോണം, പയറ്റുവിള-നെല്ലിമൂട് ഭാഗത്തേക്കുള്ള ബസുകൾ നരുവാമൂട് മുക്കംമ്പാലമൂട്, മുടവൂർപ്പാറ, ബാലരാമപുരം വഴി കടന്നുപോകണം. ഇത്തരം സർവീസുകൾക്ക് നെയ്യാറ്റിൻകര വഴി കടന്നുപോകാൻ 20 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം വന്നതിനാലാണ് പുതിയ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയതെന്ന് നരുവാമൂട് സി.ഐ അറിയിച്ചു. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകൾ മുക്കംമ്പാലമൂട്, എരുത്താവൂർ, ചാനൽപ്പാലം,റസൽപ്പുരം-വണ്ടന്നൂർ വഴി നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. പ്രധാന ജംഗ്ഷനുകളായ പ്രാവച്ചമ്പലം, നരുവാമൂട്, മുക്കമ്പാലമൂട്, എരുത്താവൂർ, ചാനൽപ്പാലം, റസൽപ്പുരം, മുടവൂർപ്പാറ, വെടിവെച്ചാൻകോവിൽ, പുന്നമൂട് എന്നിവിടങ്ങിൽ നരുവാമൂട് പൊലീസും ഹോംഗാർഡുകളും ഗതാഗതം നിയന്ത്രിക്കും.