തൃക്കാക്കര: വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. സംഭവത്തിൽ രണ്ടുപ്രതികളെക്കൂടി ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കാക്കനാട് കുസുമഗിരി കിളിയറ വീട് ജോയി ജോസഫ് (30) കാക്കനാട് അത്താണി പടന്നാക്കൽ വീട്ടിൽ ഫിജു ഫ്രാൻസിസ് (29 )എന്നിവരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ സഹായിയും വ്യവസായിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശിയായ യുവാവിനെതീരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.അയാൾ ഒളിവിലാണ്.കഴിഞ്ഞ 27 ന് കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന പേരിൽ വാടകയ്ക്കെടുത്ത വീട്ടിൽ വച്ചാണ് സംഭവം.
വ്യവസായിയുടെ സുഹൃത്തിന്റെ എ.ടി.എം കാർഡ് കൈക്കലാക്കി വിവിധ എ.ടി.എമ്മുകളിൽ നിന്നും 64000 പിൻവലിച്ചതായും ഇരുവർക്കുമെതിരെ കേസുണ്ട്. കുറെക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയും ഇവിടേക്ക് വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് മാമംഗലം ചെറിയപട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37) കാക്കനാട് അത്താണി സ്വദേശി കൃഷ്ണവിലാസം വീട്ടിൽ കെ.എസ് കൃഷ്ണകുമാർ(മഞ്ജീഷ് 33) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ ഇൻഫോപാർക്ക് സി.ഐ അനന്തലാൽ,ഇൻഫോപാർക്ക് എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.