തിരുവനന്തപുരം: ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പരിൽ ബന്ധപ്പെടുന്നവർക്ക് സംസ്ഥാനത്ത് ഇനി മുതൽ കനിവ് 108 ആംബുലൻസുകളുടെ സേവനവും ലഭ്യമാകും. ടെക്‌നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ 112 ഡെസ്‌ക്കിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112ന്റെ കൺട്രോൾ റൂമിൽ നിന്ന് 108 കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറുന്നതും ഇവിടെ നിന്ന് ആംബുലൻസ് വിന്യസിക്കുന്നതും ഡി.ജി.പി വിലയിരുത്തി. കുട്ടനാട്ടിൽ ആംബുലൻസ് ആയി ഉപയോഗിക്കാൻ പൊലീസിന്റെ ബോട്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടങ്ങൾ ഉൾപ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളിൽ 112 ൽ ബന്ധപ്പെടുന്നവർക്ക്‌ പൊലീസിനൊപ്പം ആംബുലൻസ്‌ സേവനവും ഇതിലൂടെ ലഭ്യമാകും. ആംബുലൻസ് ആവശ്യമുള്ള സന്ദർഭങ്ങളിൽ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലൻസ് കൺട്രോൾ റൂമിലെ കമ്പ്യൂട്ടറിലേക്ക് ഉടൻ കൈമാറും. ഇവിടെ നിന്ന് ആംബുലൻസ് ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ എം.ഡി ഡോ.നവജ്യോത്‌ഖോസ, കെംപ് ഡെപ്യൂട്ടി മാനേജർ രാജീവ്‌ശേഖർ, ജി.വി.കെ.ഇ.എം.ആർ.ഐ സംസ്ഥാന ഓപ്പറേഷൻസ്‌ മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ പങ്കെടുത്തു.