പാമ്പ് ചത്ത പാമ്പാട്ടിയും കുരങ്ങ് ചത്ത കുറവനും ഉണ്ട പോയ പൊലീസും ഏതാണ്ട് ഒരേ കാറ്റഗറിയിൽ പെട്ടവരായിരിക്കും എന്നത് മിഥ്യാധാരണയാണ്. പന്തീരായിരത്തിച്ചില്വാനം ഉണ്ടകളും പത്തിരുപത്തിയഞ്ചോളം ഗണ്ണും പോയെന്ന് വച്ചൊന്നും കേരള പൊലീസ് ഇന്നേവരെ തളർന്ന് പോയിട്ടില്ല. ഉണ്ട പോയാൽ പുല്ല് എന്നാണ് കേരള പൊലീസിന്റെ ആപ്തവാക്യം പോലും. 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന് സംസ്കൃതത്തിൽ പറഞ്ഞാൽ മൃദുവായ പെരുമാറ്റവും ദൃഢമായ കർമ്മവും എന്നാണെന്ന് മലയാളത്തിൽ ചിലർ പറയാറുണ്ട്. അതായത്, ഏതെങ്കിലും ഉണ്ട പോയിയെന്ന് വച്ച് തളർന്ന് പോകുന്ന മനസല്ല കേരള പൊലീസിന്റേതെന്ന് ചുരുക്കം. മൃദു ഭാവമാണെങ്കിലും ദൃഢമായ മനസാണ്. അതാരും കണ്ടില്ലെന്ന് നടിക്കരുത്. മൃദു ഭാവെ, ദൃഢ കൃത്യെ എന്നത് ആപ്തവാക്യമായി സംസ്കൃതത്തിൽ എഴുതിവച്ചാൽ അതിനർത്ഥം ഉണ്ട പോയാൽ പുല്ല് എന്നുതന്നെയാണ്.
പന്തീരായിരത്തിച്ചില്വാനം വെടിയുണ്ടകൾ പോയെന്ന് കരുതി കേരള പൊലീസ് അതിന്റെ കൃത്യനിർവ്വഹണത്തിൽ ഒരു കുറവും ഇന്നേവരെ വരുത്തിയിട്ടില്ല. സി.എ.ജിക്ക് എന്തും പറയാം എന്ന് വരുന്നത്, ഉണ്ടയെന്താണെന്നും ഗണ്ണെന്താണെന്നും തിരിച്ചറിയാത്തതിന്റെ കുഴപ്പം കൊണ്ടാണ്. സംശയമുണ്ടെങ്കിൽ രമൺജി ശ്രീവാസ്തവാജിയോട് ചോദിച്ചാൽ മതി. ഏത് തരം ഉണ്ട വേണമെങ്കിലും ഏത് രൂപത്തിലും ഭാവത്തിലും ആവാഹിച്ചെടുക്കാനോ അപ്രത്യക്ഷമാക്കാനോ ഉള്ള രമൺജി ശ്രീവാസ്തവാജിയുടെ സവിശേഷസിദ്ധി തിരിച്ചറിഞ്ഞതിനാലാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വടിവാളുകൾക്ക് നടുവിലൂടെ നടന്നുനീങ്ങിയിട്ടുള്ള പിണറായിസഖാവ് അദ്ദേഹത്തെ സ്വന്തം ഉപദേഷ്ടാവാക്കി വച്ചതും ലോകനാഥൻജി ബെഹ്റാജിയെ ഡി.ജി.പിയാക്കി വച്ചതും.
ബെഹ്റാജിക്ക് ഉണ്ടയും ഗണ്ണും മാത്രമല്ല, വേണമെങ്കിൽ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിനെത്തന്നെ അപ്രത്യക്ഷമാക്കാനോ രൂപാന്തരപ്പെടുത്തി വല്ല നെസ് കഫെയും ഉണ്ടാക്കാനോ സാധിക്കും. അത് ബെഹ്റാജിക്ക് മാത്രം സാധിക്കുന്ന സിദ്ധിവിശേഷമാണ്.
ശ്രീവാസ്തവാജി വന്നേപ്പിന്നെ, അദ്ദേഹം ഒന്ന് കണ്ണ് കാണിക്കും, ബെഹ്റാജി ഓടിയെത്തും എന്നതായിട്ടുണ്ട് സ്ഥിതി. കുട്ടൂസൻ ലുട്ടാപ്പിയെ വിളിച്ചുവരുത്തി കുന്തത്തിലിരുത്തി കൊണ്ട് പോകുന്നത് പോലെ എന്ന് വേണമെങ്കിലും ഇതിനെ വ്യാഖ്യാനിക്കാം. പിണറായി സഖാവിനായി പത്തിരുപത്തിയെട്ട് ബുള്ളറ്റ് പ്രൂഫ് സുരക്ഷാവണ്ടികൾ, ബെഹ്റാജിക്ക് വസിക്കാൻ നല്ല ലക്ഷണമൊത്ത വില്ല എന്നിങ്ങനെ ശ്രീവാസ്തവാജി- ബെഹ്റാജി സഖ്യത്തിന്റെ വകയായി കേരള പൊലീസ് എന്തെന്തുകാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
രണ്ട് ഉണ്ട പോയാലും പത്ത്- പതിനഞ്ച് ഉണ്ടകളുള്ള തോക്കും കൊണ്ടാണ് നിലമ്പൂരിലെ കരുളായിക്കാട്ടിലും അട്ടപ്പാടി മഞ്ചക്കണ്ടിയിലും 5- 10 മാവോയിസ്റ്റ് ഭീകരന്മാരെ വെടിവച്ചിട്ടത്. അവന്മാരാണെങ്കിൽ ലോകം വിറപ്പിക്കുന്ന കൂട്ടർ. ഏതോ അപ്പാവികളാണെന്നെല്ലാം കാനം സഖാവും മറ്റും പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും അതല്ല സംഗതി. പന്തീരാങ്കാവിൽ നഗരമാവോയിസ്റ്റുകളായ രണ്ട് ഭീകരജീവികളെ പൊക്കിയെടുത്ത് അകത്തിട്ടതും കേരള പൊലീസിന്റെ ശുഷ്കാന്തിക്ക് ഉദാഹരണമാണ്. എറണാകുളത്തെ വരാപ്പുഴയിൽ റൂറൽ ടൈഗറുകൾ ഒരുത്തനെയെടുത്ത് എണ്ണയിലിട്ട് വറുത്തെടുത്തതും പൊരിച്ചെടുത്തതും സാഹചര്യത്തിന്റെ സമ്മർദ്ദമൊന്ന് കൊണ്ട് മാത്രമാണ്. എങ്കിലും ബെഹ്റാജിപ്പൊലീസിന്റെ സേവനങ്ങളിലതും പെടുത്താതെ പറ്റില്ലല്ലോ. ഇത്രയെല്ലാം ചെയ്തിട്ടും ആ ആത്മാർത്ഥതയ്ക്ക് പുല്ലുവില കല്പിക്കാതെ സി.എ.ജി അതുമിതുമെല്ലാം പറഞ്ഞ് നടക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ഏർപ്പാടായിപ്പോയി.
സി.എ.ജി റിപ്പോർട്ട് വന്നേപ്പിന്നെ ചെന്നിത്തല ഗാന്ധിയുടെ നോക്കിനും നടപ്പിനും എന്തോ ചില പന്തികേടുകൾ ചിലരെല്ലാം പറഞ്ഞുനടക്കുന്നുണ്ട്.
സി.എ.ജി നിയമസഭയിൽ കൊണ്ടുചെന്ന് വച്ച കടലാസ്കെട്ടിനകത്ത് ചെന്നിത്തല ഗാന്ധി ആഭ്യന്തരം കൊണ്ട് നടന്ന കാലം തൊട്ടുള്ള കേരള പൊലീസിന്റെ വീരകൃത്യങ്ങളാണ് പറയുന്നതെന്ന് പിണറായി സഖാവ് പറയുന്നുണ്ട്. അതേതാണ്ട് ശരിയായിരിക്കാം. എന്നുവച്ച് ചെന്നിത്തല ഗാന്ധിയുടെ കാലത്തെ ഉണ്ടയും പിണറായിസഖാവിന്റെ കാലത്തെ ഉണ്ടയും ഒരുപോലെയാകണമെന്നില്ല. അത് വേ, ഇത് റേ.
ചെന്നിത്തലഗാന്ധിയുടെ കാലത്തെ ഉണ്ടകളാണ് അത്രയും ഉരുക്കി ഈയമാക്കി പൊലീസുകാർ വിറ്റത് എങ്കിലും പിണറായി സഖാവിനെ വിരട്ടുന്നതിന് അതൊന്നും അദ്ദേഹത്തിന് ഒരു തടസ്സമാകില്ല. സി.എ.ജി റിപ്പോർട്ടിന്മേൽ തൊട്ടുതൊഴുത്, കടകം, ഓതിരം, മറുകടകം, വലിഞ്ഞുമുറുകി, ചാടി നിവർന്ന്, കുനിഞ്ഞ് പൊങ്ങി, ഒഴിഞ്ഞുമാറി, അവസാനം കരണം മറിഞ്ഞ് എന്നൊക്കെ ചൊല്ലി ചാടിനിവർന്നെണീറ്റ് ചെന്നിത്തല ഗാന്ധി ഒരലക്കങ്ങ് അലക്കിയാൽ സാധാരണനിലയ്ക്ക് ഏത് പിണറായി സഖാവും വിരണ്ട് പോകേണ്ടതാണ്. പക്ഷേ, പിണറായി സഖാവ് അതിന് മുമ്പേ, ഓതിരം, കടകം, മറുകടകം, കടകത്തിലൊഴിവ്, പിന്നെ സഖാവും എന്നും പറഞ്ഞ് യോദ്ധാസിനിമയിലെ തൈപ്പറമ്പ് അശോകനെപ്പോലെ നില്പാണ്. എന്തു ചെയ്യാൻ! യഥാർത്ഥത്തിൽ പണി പറ്റിച്ചത് സി.എ.ജിയുടെ സ്ക്രിപ്റ്റാണ്. അതുകൊണ്ട് സി.എ.ജിയെ കുരിശിലേറ്റാനുള്ള വഴി ആലോചിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും!
ഇ-മെയിൽ:
dronar.keralakaumudi@gmail.com