തിരുവനന്തപുരം: പൊലീസ് നവീകരണത്തിനുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് സി.എ.ജി കണ്ടെത്തിയതിന് പിന്നാലെ ഡി.ജി.പിക്കുള്ള ഫണ്ട് പരിധി സർക്കാർ അഞ്ച് കോടിയായി ഉയർത്തി. ഇതുവരെ ഇത് രണ്ട് കോടിയായിരുന്നു. പൊലീസ് നവീകരണ ഫണ്ടിന് കീഴിലെ വിവിധ പദ്ധതികൾക്ക് ചെലവിടുന്നതിന് വേണ്ടിയാണ് പരിധി ഉയർത്തിയതെന്ന് ജനുവരി 18ന് ഇറക്കിയ ഉത്തരവിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പദ്ധതികൾക്കുള്ള ഫണ്ടുകൾ അപര്യാപ്തമാണെന്നും അതിനാൽ ഫണ്ട് പരിധി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സർക്കാരിന് പലതവണ കത്ത് നൽകിയിരുന്നു. 2018 ഏപ്രിൽ 20നും 2019 ആഗസ്റ്റ് 6നും ഇടയിൽ ഇത്തരത്തിൽ ആറ് കത്തുകളാണ് ബെഹ്‌റ ആഭ്യന്തര വകുപ്പിന് നൽകിയത്. 2013ൽ ഒരു കോടിയായിരുന്ന ഡി.ജി.പി ഫണ്ട് 2015ലാണ് രണ്ട് കോടിയായി ഉയർത്തിയത്. പൊലീസ് സേനയുടെ നവീകരണത്തിനുള്ള ഫണ്ട് ഉപയോഗിച്ച് ആഡംബര വാഹനങ്ങളും വില്ലകളും മറ്റും പണിതെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഡി.ജി.പിയെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇപ്പോൾ ഫണ്ട് പരിധി ഉയർത്തിയതിലൂടെ പൊലീസ് മേധാവിക്കൊപ്പം തന്നെയാണെന്ന സന്ദേശം കൂടിയാണ് സർക്കാർ നൽകുന്നത്.