തിരുവനന്തപുരം: അച്ചടി വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരെമാത്രം ഫാക്ടറി ആൻഡ് ബോയ്ലേഴ്സ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്ന് സർവീസ് റൂളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതായി കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് ആരോപിച്ചു. പെൻഷൻ ഉൾപ്പെടെ ജീവനക്കാരുടെ ആനുകൂല്യങ്ങളെ ഇതു സാരമായി ബാധിക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി. നേരത്തെ യു.ഡി.എഫ് സർക്കാർ അച്ചടിവകുപ്പിനെ പൂർണ സർക്കാർ വകുപ്പാക്കിയിരുന്നു. അച്ചടി വകുപ്പ് ജീവനക്കാരെ രണ്ടുതട്ടിലാക്കുന്നതിനെതിരെ വർക്കേഴ്സ് കോൺഗ്രസ് പ്രവർത്തകർ അച്ചടി വകുപ്പ് കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി വി.പ്രതാപചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മോഹൻ, ഷാജി കുര്യൻ, വി.ബി.സതീഷ്,രഞ്ജിത് , ഷാജികുമാർ, അനീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.