തിരുവനന്തപുരം: പൊലീസിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ടെൻഡർ നടപടികൾ പാലിക്കാത്ത ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടി സർക്കാർ സാധൂകരിച്ചു. 2016-17 വർഷത്തെ നവീകരണ പദ്ധതിയനുസരിച്ചാണ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ പൊലീസ് മേധാവി ടെനഡറില്ലാതെ സപ്ലൈ ഓർഡർ നൽകിയത്. വാഹനങ്ങളുടെ വിലയായ1.10 കോടി (1,10,04,000) രൂപയുടെ 30 ശതമാനം മുൻകൂറായി അനുവദിച്ചു. സർക്കാർ ഇത് അംഗീകരിക്കുകയായിരുന്നു.
വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ 1.26 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സുരക്ഷാ സംബന്ധമായ കാരണങ്ങളാൽ ടെൻഡർ നടപടികൾ പാലിക്കാതെ ഹിന്ദുസ്ഥാൻ മോട്ടോർ കോർപറേഷൻ ലിമിറ്റഡിൽ നിന്ന് രണ്ട് വാഹനങ്ങൾ വാങ്ങാൻ ബെഹ്റ തീരുമാനിച്ചു. ബുള്ളറ്റ് പ്രൂഫ് കാറുകളുടെ സുരക്ഷാ കാരണങ്ങളാലാണ് ഓപ്പൺ ടെൻഡർ വിളിക്കാത്തതെന്ന് ഡി.ജി.പി കത്തിലൂടെ സർക്കാരിനെ അറിയിച്ചു. കൂടാതെ, ജി.ഇ.എം പോർട്ടലിൽ ഇത്തരം കാറുകൾക്ക് ടെൻഡർ സംവിധാനം ലഭ്യമല്ലാത്തതിനാലും ഇന്ത്യയിൽ ഇവ നിർമ്മിക്കുന്നത് കുറവായതിനാലുമാണ് താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഓർഡർ നൽകിയതെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചു.