മുംബയ്: കോളിളക്കം സൃഷ്ടിച്ച ഷീനബോറ കൊലക്കേസ് വീണ്ടും ചർച്ചയാവുന്നു. മുംബയിലെ മുൻ പൊലീസ് കമ്മിഷണർ രാകേഷ് മരിയ "ലെറ്റ് മി സേ ഇറ്റ് നൗ" എന്ന ആത്മകഥയിലൂടെ കേസിലെ ഇതുവരെ പുറത്തുവരാത്തതും നിർണായകവുമായ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് വീണ്ടും ചർച്ചയാവുന്നത്. അന്നത്തെ പൊലീസ് ജോയന്റ് കമ്മിഷണർക്ക് സംഭവത്തെക്കുറിച്ച് പലകാര്യങ്ങളും അറിയാമായിരുന്നിട്ടും പറഞ്ഞില്ല എന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.
ഷീനയുടെ അമ്മയായ ഇന്ദ്രാണിമുഖർജിയുടെ ഭർത്താവായ പീറ്റർമുഖർജിയും അന്നത്തെ പൊലീസ് ജോയിന്റ് കമ്മിഷണർ ദേവൻ ഭാരതിയും തമ്മിലുളള വഴിവിട്ട ബന്ധമായിരുന്നു ഇതിനുകാരണം എന്നാണ് രാകേഷിന്റെ പ്രധാന ആരോപണം. ദേവൻ ഭാരതിയും പീറ്റർമുഖർജിയും തമ്മിൽ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നും രാകേഷ് പറയുന്നു.
റായ്ഗഡിലെ വനപ്രദേശത്തുനിന്ന് ഷീനയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുമുമ്പുതന്നെ അവരുടെ തിരോധാനത്തെക്കുറിച്ച് പീറ്റർമുഖർജി ദേവൻ ഭാരതിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, അന്വേഷണത്തിന്റെ തുടക്കത്തിൽ പീറ്റർ മുഖർജിയേയും ഇന്ദ്രാണിയേയും തനിക്ക് അറിയാമെന്ന് ദേവൻ ഭാരതി തന്നോട് പറഞ്ഞിരുന്നില്ല. ഇന്ദ്രാണിയുടെ അറസ്റ്റിനുശേഷം പൊലീസ് ചോദ്യ ചെയ്തപ്പോഴാണ് ഈ സൗഹൃദത്തിന്റെ ആഴം തനിക്കു മനസിലായതെന്നും രാകേഷ് പറയുന്നു.
2012 ൽ ഷീനയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്ന രാകേഷിന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പീറ്റർ രഹസ്യങ്ങൾ വെളിപ്പെടുത്തിയതത്രേ. സർ, ഞാൻ എല്ലാ കാര്യവും ദേവനോട് പറഞ്ഞിട്ടുണ്ട് എന്നാണ് പീറ്റർ പറഞ്ഞതെന്ന് പറയുന്ന രാകേഷ് അന്നു മുറിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും പീറ്ററിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും പറയുന്നു.
ഷീനയെ കാണാനില്ല എന്ന പരാതി ആദ്യം ഉയരുമ്പോൾ ദേവനായിരുന്നു അഡീഷണൽ പൊലീസ് കമ്മിഷണറെന്നും പരാതി കിട്ടിയിട്ടും അദ്ദേഹം ചെറുവിരലനക്കുക പോലും ചെയ്തിട്ടില്ലെന്നും രാകേഷ് ആരോപിക്കുന്നുണ്ട്. ദേവനുമായുള്ള അടുപ്പം പീറ്റർ തുറന്നുപറഞ്ഞ രാത്രി തനിക്ക് ഉറക്കമില്ലായിരുന്നുവെന്നും ദേവനും താനും ഒരുമിച്ച് ഒരു സ്റ്റേഷനിൽ ജോലി ചെയ്തിട്ടും തന്നോട് എന്തുകൊണ്ട് സത്യങ്ങൾ വെളിപ്പെടുത്തിയില്ല എന്നും രാകേഷ് ചോദിക്കുന്നു.
എന്നാൽ രാകേഷിന്റെ വെളിപ്പെടുത്തലുകളെ ഇപ്പോൾ ആന്റി ടെററിസം സ്ക്വാഡിൽ എ.ഡി.ജി.പിയായി ജോലി ചെയ്യുന്ന ദേവൻ ഭാരതി പുച്ഛിച്ചുതള്ളി. സിനിമയിലെ തിരക്കഥപോലെയാണ് രാകേഷ് കാര്യങ്ങൾ പറയുന്നതെന്നും അവയ്ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലെന്നുമാണ് ദേവന്റെ പ്രതികരണം. പുസ്തകം വിറ്റുപോകാനുള്ള നമ്പരാണ് ഇതെന്നും ദേവൻ ഭാരതി പറയുന്നു.
ഷീന ബോറ കേസ്
മുംബയ് മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീന ബോറ എന്ന ഇരുപത്തിനാലുകാരിയെ കാണാതായി. അതുമായി ബന്ധപ്പെട്ട് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജിയേയും, രണ്ടാനച്ഛൻ സഞ്ജീവ് ഖന്നയേയും, ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെ ഷീനയെ കൊലപ്പെടുത്തുകയും മൃതദേഹം തെളിവുകൾ നശിപ്പിക്കാനായി കത്തിച്ചു കളയുകയും ചെയ്തുവെന്ന് വ്യക്തമായി.
1987 ഫെബ്രുവരി 11 ന് മേഘാലയിലെ ഷില്ലോംഗിലാണ് ഷീന ജനിച്ചത്. സിദ്ധാർത്ഥ ദാസും, ഇന്ദ്രാണി മുഖർജിയുമാണ് മാതാപിതാക്കൾ. 1989 ൽ ഇന്ദ്രാണി സിദ്ധാർത്ഥ ദാസിൽ നിന്ന് വിവാഹമോചനം നേടി. തുടർന്ന് സഞ്ജീവ് ഖന്നയെ വിവാഹം ചെയ്തു. 2002 ൽ ഇരുവരും വേർപിരിഞ്ഞു. ഇന്ദ്രാണി പിന്നീട് പീറ്റർ മുഖർജിയെ വിവാഹം ചെയ്യുകയായിരുന്നു.
ഇന്ദ്രാണിയുടെ ആദ്യത്തെ ബന്ധത്തിലുളള മകളായ ഷീനയും പീറ്റർ മുഖർജിയുടെ ആദ്യഭാര്യയിലെ മകനായ രാഹുലും തമ്മിലുള്ള അടുപ്പത്തിൽ ഇരുവർക്കും കടുത്ത എതിർപ്പായിരുന്നു. ഇതാണ് ഷീനയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സി.ബി.ഐ പറയുന്നത്. രാഹുലിന്റെ പരാതിയെത്തുർടന്നാണ് ഷീനബോറയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. രാഹുലിന്റെ ശല്യംകാരണം ഷീന അമേരിക്കയിലേക്ക് പോയി എന്നാണ് പൊലീസിനോട് ഇന്ദ്രാണി ആദ്യം പറഞ്ഞത്.