ആറ്റിങ്ങൽ: ആറ്റിങ്ങലിന്റെ കുരുക്കഴിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപാസുൾപ്പെടുന്ന ദേശീയപാത വികസനത്തിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്നും കിഫ്ബി വഴി ഇതിനായി തുക കണ്ടെത്തുമെന്നുമാണ് വിവരം. സ്ഥലമേറ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വിജ്ഞാപന കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച രേഖകൾ സമർപ്പിച്ചെങ്കിലും 3ഡി വിജ്ഞാപനത്തിനുള്ള നടപടികളുണ്ടായില്ല. ഇതുകാരണമാണ് 3എ വിജ്ഞാപനം മുതൽ പദ്ധതി ആവിഷ്‌കരിക്കേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ദേശീയപാതാവിഭാഗത്തിന് റവന്യുവകുപ്പ് കൈമാറിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധം പരിഹരിക്കണം.


‌ആറ്റിങ്ങൽ ബൈപാസ് വികസനം
---------------------------------------------------------------------

കടമ്പാട്ടുകോണം - കഴക്കൂട്ടം പാതാവികസനത്തിലാണ് ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്നത്. കല്ലമ്പലം ആഴാംകോണത്തുനിന്നു തുടങ്ങി ആറ്റിങ്ങൽ മാമത്ത് അവസാനിക്കുന്നതാണിത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനായി ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ എട്ട് വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്.

പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്
---------------------------------------------------

1332 സബ്ഡിവിഷനുകൾ
50.8763 ഹെക്ടർ ഭൂമി

 17 കിലോമീറ്റർ റോഡ്
 45 മീറ്റർ വീതി

നിലവിലെ അവസ്ഥ
-------------------------------------
1. ത്രീ എ വിജ്ഞാപനം പൂ‌ർത്തിയായി
2. 25 % തുക സർക്കാർ വഹിക്കും
3. സ്ഥലമേറ്റെടുപ്പിൽ തർക്കങ്ങൾ
4. ഭൂമിയുടെ രേഖകൾ കൈമാറി
5. എൻ.എച്ച്.എ.ഐയുടെ അപ്രൂവലായി

ആറ്റിങ്ങൽ ബൈപാസ് നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. മൂന്ന് തവണ ത്രി എ നോട്ടിഫിക്കേഷൻ ലാപ്‌സായി. ജൂൺ 21നും നവംബർ 18നും ആറ്റിങ്ങൽ ബൈപാസ് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ച ശേഷം മന്ത്റി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിച്ചു. ഇതിന്റെ ഫലമായി ത്രി എ നോട്ടിഫിക്കേഷൻ നവംബർ 30ന് അപ്‌ലോഡ് ചെയ്‌തു. എൻ.എച്ച്.എ.ഐയുടെ അപ്രൂവലും ലഭിച്ചിട്ടുണ്ട്. 3ഡി നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ഭൂമി ഏറ്റെടുക്കലും ടെൻഡറും നടക്കും.

അടൂർ പ്രകാശ് എം.പി