bus

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ മൺഭിത്തിയിൽ ഇടിച്ച് 25 പേർക്ക് പരിക്ക്. വെട്ടുപാറ സ്വദേശി ഗോമതി (66) തേക്കട സ്വദേശി സരോജിനി (65), മൂന്നാനക്കുഴി സ്വദേശികളായ, പ്രസന്ന (50), കാർത്തിക (50), ഷീല (42), രേഷ്‌ന (19), ജിമ്മി (73), യമുന (42) സുനില (48), ബീന (40), പനവൂർ സ്വദേശി ഫൗസിയ (15), മഞ്ഞപ്പാറ സ്വദേശി ലീല (40), ചീരാണിക്കര സ്വദേശികളായ മഞ്ജു (37) ഷൈലജ (52), ശ്രീലക്ഷമി (19), ഹാജിറ (14), ഷൈലജ (52), നിർമ്മല (47), വിദ്യാധരൻ (60), ലതിക (36), ശിവദാസൻ (73), വസന്ത (70), കന്യാകുളങ്ങര സ്വദേശി ശ്രീധരൻപിള്ള (80), കൊഞ്ചിറ സ്വദേശി ആരിഫബീവി (62), തലയിൽ സ്വദേശി ഓമന അമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 6.45ന് തേക്കട ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കുത്തിറക്കം ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണംവിട്ടെന്ന് മനസിലാക്കിയ ഡ്രൈവർ ബി.എസ്. വിനോദ് സമീപത്തെ കുഴിയിലേക്ക് മറിയാതെ മൺഭിത്തിയിലിടിച്ച് ബസ് നിറുത്തുകയായിരുന്നു. നെടുമങ്ങാട് നിന്നും ചീരാണിക്കര വഴി കന്യാകുളങ്ങരയിലേക്ക് വന്ന നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വട്ടപ്പാറ എസ്.ഐ അശ്വനിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.