editorial-

സേലം - കോയമ്പത്തൂർ ബൈപാസിൽ അവിനാശിയിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ബസപകടത്തിൽ 19 യാത്രക്കാർ മരണമടഞ്ഞുവെന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ വോൾവോ ബസിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നിരിക്കണം. വെളുപ്പിന് മൂന്നുമണിയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവാകും. എറണാകുളത്തുനിന്ന് നിറയെ ടൈലുകളും കയറ്റി പുറപ്പെട്ട കണ്ടെയ്‌നർ ലോറിയുടെ മുൻവശത്തെ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതിന്റെ ആഘാതത്തിൽ മീഡിയനും മറികടന്നെത്തിയ കണ്ടെയ്‌നർ ലോറി എതിരെ വന്ന ബസിന്റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞവരെല്ലാം ആ ഭാഗത്ത് ഇരുന്നവരാണെന്നാണു വിവരം. 48 യാത്രക്കാരുണ്ടായിരുന്ന ബസിലെ 42 പേരും മലയാളികളായിരുന്നു. മരണമടഞ്ഞവരിൽ ഏറെപ്പേരും മലയാളികൾ തന്നെ. മരിച്ചവരിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്നു. രാവിലെ ഏഴിന് എറണാകുളത്തെത്തേണ്ട ബസ് ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവിൽ നിന്ന് തിരിച്ചത്. ഷെഡ്യൂൾ പ്രകാരം ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച രാവിലെ എറണാകുളത്ത് എത്തേണ്ടതായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പ്രസ്റ്റീജ് സർവീസുകളിലൊന്നായ ഈ ബസ്. ചൊവ്വാഴ്ച യാത്രക്കാർ കുറവായതിനാൽ ഷെഡ്യൂളിൽ മാറ്റം വരുത്തി ബുധനാഴ്ചയാക്കുകയായിരുന്നു. ആ മാറ്റം വലിയ ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു. വിധിയെ തടുക്കാൻ ആർക്കുമാവില്ലെന്നാണല്ലോ പറയാറുള്ളത്.

വാഹനാപകടങ്ങളും അവയിലെ മരണങ്ങളും സംസ്ഥാനത്ത് നിത്യസംഭവമാണ്. ഒട്ടേറെ ജാഗ്രതയും കരുതലുകളുമെടുത്തിട്ടും വാഹനാപകടങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. ശരാശരി ഒരു ഡസൻ പേരെങ്കിലും പ്രതിദിനം വാഹനാപകടങ്ങളിൽപ്പെട്ട് മരണപ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. പരിക്കേറ്റ് ആശുപത്രിയിലാകുന്നവർ അനവധിയാണ്. വാഹനപ്പെരുപ്പം മാത്രമല്ല അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്ന് പൊലീസ് രേഖകൾ പരിശോധിച്ചാലറിയാം. വലിയ അപകടങ്ങളിലധികവും ഉണ്ടാകുന്നത് രാത്രികാലങ്ങളിലാണെന്ന് സ്ഥിതിവിവരക്കണക്കുണ്ട്. രാത്രികാലത്ത് മിക്കവാറും വിജനമായിത്തീരുന്ന ഹൈവേകളിൽ എല്ലാ വാഹനങ്ങളും പരമാവധി സ്പീഡിലാകും. ശ്രദ്ധ ഒന്നു പാളുകയോ ഉറക്കച്ചടവു ബാധിക്കുകയോ ചെയ്താൽ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. പരിചയമില്ലാത്ത റോഡുകളിലെ രാത്രി യാത്ര അതീവ അപകട സാദ്ധ്യതകൾ നിറഞ്ഞതാണ്. കുടുംബാംഗങ്ങളുമൊത്തുള്ള രാത്രിയാത്ര എത്രയെത്ര കുടുംബങ്ങളെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.

അവിനാശിയിലുണ്ടായ ബസപകടം ബസ് ജീവനക്കാരുടെ പിഴവുമൂലം സംഭവിച്ചതല്ല. ഇരുദിശകളിലേക്കും പ്രത്യേകം പ്രത്യേകം പോകാവുന്ന റോഡാണ് ഇവിടെയുള്ളത്. കണ്ടെയ്‌നർ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറുഭാഗത്തെ റോഡിൽ വന്നുപെട്ടതാണ് അപകടം സൃഷ്ടിച്ചത്. അമിതഭാരം വഹിച്ചിരുന്ന കണ്ടെയ്‌നർ ലോറിയുടെ അമിത വേഗവും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിരിക്കാം. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനകളിലൂടെ മാത്രമേ അപകട കാരണം കണ്ടെത്താനാവൂ. വിജനമായ സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കും താമസമുണ്ടായെന്നാണ് കേൾക്കുന്നത്. നാട്ടുകാരും അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ ആൾക്കാരുമെല്ലാം ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇതുപോലുള്ള ദുരന്ത സ്ഥലങ്ങളിൽ ആദ്യം ഓടി എത്താറുള്ളതും സ്ഥലവാസികൾ തന്നെയാണ്. വിവരം അറിഞ്ഞ മാത്രയിൽ സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും കെ.എസ്.ആർ.ടി.സിയിലെ ഉന്നതന്മാരുമൊക്കെ സ്ഥലത്തെത്തി അനന്തര നടപടികൾക്കു നേതൃത്വം നൽകിയത് വളരെ സഹായമായി. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം ഏറെ സഹായകമായി. ഏറെ പരിചയസമ്പന്നരായിരുന്നു അപകടത്തിൽപ്പെട്ട വോൾവോയുടെ ഡ്രൈവറും കണ്ടക്ടറും എന്നാണ് ട്രാൻസ്പോർട്ട് കോർപറേഷനുമായി ബന്ധപ്പെട്ടവരിൽ നിന്നു ലഭിച്ച വിവരം. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടുണ്ടായ വൻ ദുരന്തത്തിൽ സ്വജീവനുകൾ നൽകിയാണ് ഇരുവരും ഒപ്പം നിന്നതെന്നത് ദുരന്തസ്മരണയായി എന്നും അവശേഷിക്കും.

ഐ.ടി നഗരമായ ബംഗളൂരുവിൽ പതിനായിരക്കണക്കിനു മലയാളികളാണ് ജോലിചെയ്യുന്നത്. നാട്ടിലേക്കുള്ള ഇവരുടെ യാത്രാദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. ട്രെയിനുകൾ ഏറെ ഉണ്ടെങ്കിലും അതൊന്നും മതിയാകാത്തവണ്ണമാണ് യാത്രക്കാരുടെ ബാഹുല്യം. വലിയ സംഖ്യ നൽകി ബസുകളിലാണ് പലരും ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. ബന്ദിപ്പൂർ വഴി രാത്രിയാത്രാ വിലക്കുള്ളത് കൂടുതൽ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ബസിലെ തിരക്കും യാത്രാക്ളേശവും കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് ഓടിക്കുക മാത്രമാണ് പരിഹാരമാർഗം. അതിനാകട്ടെ ഒരു നടപടിയുമില്ലതാനും. രാത്രി യാത്രയുടെ അപകടം അറിഞ്ഞുകൊണ്ടു തന്നെയാകും പലരും അതു തിരഞ്ഞെടുക്കുന്നത്. ഒരു രാത്രി യാത്രയുടെ ദുരന്തത്തിൽ സ്വന്തം വീടുകളിലെത്താൻ തിരിച്ച എത്രയോ പേരുടെ യാത്രയാണ് അവിനാശിയിലെ പൊതുനിരത്തിൽ അവസാനിച്ചത്. ആ കുടുംബങ്ങളുടെ തീരാദുഃഖം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.