vs-sivakumar

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ വിജിലൻസിന്റെ മാരത്തോൺ റെയ്ഡ്. ഇന്നലെ രാവിലെ എട്ടരയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടർന്നു..

ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ വിജിലൻസ് സ്പെഷ്യൽ സെൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. മറ്റ് പ്രതികളായ നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷെെജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

വി.എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തിവിള എം.രാജേന്ദ്റൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവകുമാർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകും.ശിവകുമാറുമായി അടുപ്പമുളള നേമം കാർത്തികയിൽ ടി.ശ്രീകുമാരൻ നായർ, നെയ്യാറ്റിൻകര അമരവിള നടൂർക്കൊല്ല രാകേന്ദുവിൽ ആർ.വാസുദേവൻ നായർ, കന്യാകുമാരി നെയ്യൂർ വെസ്റ്റ് അംബിക ഭവനിൽ പി.ആർ. സുനിൽകുമാർ എന്നിവരുടെ സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷണ വിധേയമാക്കിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിജിലൻസ് പറയുന്നത്

 രണ്ടര ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുണ്ടായിരുന്ന രാജേന്ദ്രൻ 33 ലക്ഷം രൂപയിലേറെ മൂല്യമുള്ള സ്വത്ത് സമ്പാദിച്ചു. നാലര ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ഷെെജു ഹരന്റെ സ്വത്ത് 26.5 ലക്ഷമായി.

36ലക്ഷം രൂപയുടെ സമ്പാദ്യമുള്ള ഹരികുമാറിന്റെ ചെലവ് 79.5ലക്ഷത്തിന് മുകളിലാണ്. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഫ്ളാറ്റും വസ്തുവുമുണ്ട്.

 ഇവർക്ക് ശിവകുമാറുമായുളള ബന്ധം അന്വേഷിച്ചാലേ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വ്യാപ്തി അറിയാൻ കഴിയൂ.