നെയ്യാറ്റിൻകര: വേനൽക്കാലമായതോടെ സ്‌കൂളുകളൊക്കെ പാമ്പിൻമാളമായി മാറി. ചൂട് അധികമായതിനാൽ പാമ്പുകൾ തണുപ്പുള്ള കുറ്റിക്കാടുകളിലെ പാമ്പിൻമാളം തേടി എത്തിത്തുടങ്ങി. ഹൈടെക് ആക്കിയെന്ന് പ്രഖ്യാപിക്കുമ്പോഴും താലൂക്കിലെ ഒട്ടുമിക്ക സർക്കാർ സ്‌കൂളുകളുടെയും പരിസരം വൃത്തിയാക്കാത്തത് കാരണം പാമ്പുകളുടെ താവളമായെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. പകൽ നേരമൊഴിച്ചാൽ മറ്റ് മനുഷ്യശല്യം ഇല്ലാത്തത് കാരണം പാമ്പുകൾ താവളം തേടിയെത്തുന്നത് സർക്കാർ സ്‌കൂൾ പരിസരങ്ങളാണ്.
ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾക്ക് സ്കൂൾ പരിസരത്തെ കുറ്റിക്കാട് താണ്ടി വേണം ടൊയ്ലെറ്റിലെത്താൻ. ധനുവച്ചപുരത്തെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികളുള്ള സ്‌കൂളിലെ നാല് ടൊയ്ലെറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗയോഗ്യം. അതും അടുത്തിടെ റോട്ടറി ക്ലബുകാർ നിർമ്മിച്ചു നൽകിയത്. മറ്റുള്ളവയുടെ പ്രവേശനകവാടം വരെ കാടുകയറിയ നിലയിലാണ്.
ഇഴജന്തുക്കളുടെ സാന്നിദ്ധ്യം പോലും അറിയാൻ കഴിയില്ല. അബദ്ധത്തിന് പാമ്പ് പുറത്തേക്ക് വരുന്ന സമയത്താണ് ടൊയ്ലെറ്റിൽ പോകുന്നതെങ്കിൽ കടിയേറ്റതു തന്നെ. വിദ്യാർത്ഥികൾ കളിക്കുന്ന ഗ്രൗണ്ടിന്റെ പകുതിയോളം ഭാഗം കുറ്റിക്കാട് നിറഞ്ഞിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ പലയിടത്തും ഒരാൾ പൊക്കത്തിൽ പുല്ല് വളർന്ന നിലയിലാണ്. ക്ലാസ് മുറിയോട് ചേർന്ന ഭാഗത്തെ മതിലിൽ നിറയെ പാമ്പിൻ മാളങ്ങളാണെന്ന് കുട്ടികൾ പറയുന്നു.
സ്‌കൂൾ വളപ്പിൽ നിന്ന് പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ വീട്ടിലേക്ക് എത്താറുണ്ടെന്ന് സമീപവാസികളും പരാതിപ്പെടുന്നു.
ക്ലാസുകൾക്ക് സമീപത്തെ വള്ളിപടർപ്പുകൾക്കിടയിൽ പാമ്പുകളുടെ സാന്നിദ്ധ്യം വ്യക്തമായിട്ടും പി.ടി.എ ഭാരവാഹികൾ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.