കുളത്തൂർ: കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളിലെ സീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സീവേജ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിക്ക് കഴിഞ്ഞ വർഷം ഗ്രീൻ സിഗ്നൽ ലഭിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയുമോയെന്നാണ് ആശങ്ക. അടുത്തവർഷം മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂർ ,കടകംപള്ളി തുടങ്ങിയ കഴക്കൂട്ടം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ഗാർഹിക, കക്കൂസ് മാലിന്യ സംസ്‌കരണ പ്രശ്നത്തിന് പദ്ധതി ഒരു പരിധിവരെ പരിഹാരമാകുമാകുന്ന പദ്ധതിയാണിത്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജൻറം പദ്ധതിയിലുൾപ്പെടുത്തി സ്വീവേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തിരുന്നെങ്കിലും എതിർപ്പുകളെ തുടർന്ന് പദ്ധതി നടന്നില്ല. കഴക്കൂട്ടം മുതൽ മുട്ടത്തറ വരെ 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പമ്പിംഗ് സ്‌റ്റേഷനുകൾ, വിവിധയിടങ്ങളിലെ വലിയ പിറ്റുകൾ, പൈപ്പിടൽ തുടങ്ങിയ വർക്കുകൾ എന്നിവയ്‌ക്കെല്ലാം വെവ്വേറെ കരാറുകളാണ് നൽകിയത്. എന്നാൽ എല്ലായിടത്തും പണികൾ മെല്ലെയാണ് നീങ്ങുന്നത്. അരശുംമൂട് മാധവവിലാസം ബാങ്കിന് മുന്നിൽ പദ്ധതിയുടെ ഭാഗമായി ആദ്യം റോഡിന് മദ്ധ്യത്തിൽ വൻ കിണറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടെ മാസങ്ങളെടുത്ത് നിർമ്മാണം നടത്തിയ വലിയ പിറ്റുകൾ അശാസ്ത്രിയമല്ലെന്ന് കണ്ട് നികത്തി ഇപ്പോൾ മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കാനാണ് തീരുമാനം.
അനുവദിച്ച ഫണ്ടുകൾ
-------------------------
കുളത്തൂർ അരശുംമൂട്ടിൽ നിന്ന് കരിമണൽ
വരെയുള്ള സ്വീവേജ് ലൈൻ പദ്ധതിക്ക് 21.82 കോടി
കുഴിവിളയിൽ നിന്ന് ആക്കുളം വരെയുള്ള ഭാഗത്ത്
സ്വീവേജ് ലൈനിനായി 15.08 കോടി
ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഒരു കിലോമീറ്റർ ദൂരത്തിൽ
സ്വീവേജ് ലൈൻ നിർമ്മിക്കാൻ 9.80 കോടി
പുലയനാർകോട്ടയെ മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കുന്നതിന്
പൈപ്പ് ലൈൻ അടക്കമുള്ള പ്രവർത്തികൾക്ക് 49.96 കോടി
മെഡിക്കൽ കോളേജിന് മാത്രമായുള്ള പുതിയ സ്വീവേജ് സംവിധാനം ഒരുക്കുന്നതിനായി
സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാൻ 19.16 കോടി
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ
-----------------------------------------------
കഴക്കൂട്ടത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം
കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന പരാതി കുറയും
തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാൻ കഴിയും
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സാധിക്കും
വഴിയരികിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാം
പദ്ധതിയുടെ ഭാഗമായി പമ്പിംഗ് സ്റ്റേഷനുകളും
---------------------------------------------------------------------------
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലേക്ക് എത്തിക്കും. മുട്ടത്തറയിലെ പ്ലാന്റിൽ ഒരു ദിവസം 107 മില്യൺ ലിറ്റർ ( എം.എൽ.ഡി ) മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കാൻ കഴിയുന്നത്. പുതിയ ഡ്രെയിനേജ് ലൈനിലേക്ക് ഗാർഹിക കണക്‌ഷനുകളും ഉൾപ്പെടുത്തുന്നതിനാൽ പദ്ധതി നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടും.