ജക്കാർത്ത:വിശ്വാസികൾക്കുമുന്നിൽ താൻ അമാനുഷിക ശക്തിയുള്ളവനാണെന്ന് തെളയിക്കാൻ പാസ്റ്റർ നൽകിയത് എലിവിഷം. ഇതുകഴിച്ച് അഞ്ചുപേർ മരിച്ചു. ചിലർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ദക്ഷിണാഫ്രിക്കയിലെ സൊഷഗാവുവിലാണ് സംഭവം.
ഇവിടെ നടന്ന പ്രാർത്ഥനാ സഭയിൽ വച്ചായിരുന്നു പുരോഹിതനായ ലൈറ്റ് മോണിയേകി അതിമാനുഷികത തെളിയിക്കാൻ ശ്രമിച്ചത്. നേരത്തേയും അമാനുഷിക ശക്തിയുള്ള ആളാണ് ഇയാൾ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രസംഗത്തിനിടെ അക്കാര്യം വീണ്ടും പറഞ്ഞു. തുടർന്ന് അത് തെളിയിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഒരു കുപ്പി വെള്ളത്തിൽ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളിൽ ചിലരെ വിളിച്ചുവരുത്തി വേദിയിൽ എല്ലാരും കാൺകെ കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മാരകമായ വിഷം അകത്തുചെന്നാലും മരണം എത്തില്ലെന്നും മരണം തന്റെ കഴിവാൽ അകന്നുനിൽക്കും എന്നും ഇയാൾ പറഞ്ഞു. വിശ്വാസികൾ വിഷം കുടിച്ചെങ്കിലും ആദ്യമൊന്നും അവർക്ക് പ്രശ്നം തോന്നിയില്ല. ഇത് തന്റെ കഴിവിന് തെളിവാണെന്നായി പാസ്റ്റർ. എന്നാൽ വൈകിട്ടോടെ ചിലർക്ക് വയറുവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായി. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേർക്കാണ് ജീവഹാനി ഉണ്ടായത്. പതിമൂന്നുപേർ ഇപ്പോഴും ചികിത്സയിലാണ്. ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ പാസ്റ്റർ തയ്യാറായില്ല. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടുമില്ല.
ആഫ്രിക്കയിൽ നേരത്തേയും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2014 ൽ, ദക്ഷിണാഫ്രിക്കയിലെ റബ്ബോണി സെന്റർ മിനിസ്ട്രിസിലെ പാസ്റ്റർ ലെസെഗോ ഡാനിയേൽ തന്റെ സഭയിലെ കൂട്ടാളികളോട് പുല്ല് കഴിക്കാൻ പറഞ്ഞു,
അവർക്ക് രോഗശാന്തിയും ശക്തിയും നൽകുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്.2015 ൽ, പെനുവൽ മംഗുനി എന്ന യുവ പാസ്റ്റർ ജീവനുള്ള പാമ്പുകളെ കഴിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചു. മൃഗ ക്രൂരത കുറ്റത്തിന് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.