തിരുവനന്തപുരം: രാജ്യത്ത് കാർഷിക മേഖല പ്രതിസന്ധി നേരിടുമ്പോൾ ക്ഷീര കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ ദേശീയതലത്തിൽ മാതൃകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ക്ഷീര കർഷക സംഗമവും കേരളത്തിന്റെ ആനന്ദ് മാതൃകാ പ്രസ്ഥാനത്തിന്റെ 40ാം വാർഷികവും നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാരിന്റെ കാലത്ത് തന്നെ ക്ഷീരമേഖല സ്വയം പര്യാപ്തതയിലെത്തും. 2017 ൽ 16. 27 ലക്ഷം ലിറ്ററിൽ നിന്ന് സംസ്ഥാനത്തെ പാൽ ഉൽപാദനം 18. 67 ലക്ഷത്തിലേക്ക് വളർന്നു. കുത്തക മുതലാളിമാർക്കെതിരെ സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷീരവികസന മന്ത്രി കെ.രാജു അദ്ധ്യക്ഷനായിരുന്നു..മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, പി. തിലോത്തമൻ എന്നിവർ പങ്കെടുത്തു. ക്ഷീര സംഘങ്ങൾക്കുള്ള ഡോ. വർഗീസ് കുര്യന്റെ പേരിലുള്ള അവാർഡുകൾ മന്ത്രി ഇ. ചന്ദ്രശേഖരൻ സമ്മാനിച്ചു. മകൾ വർഗീസ് കുര്യന്റെ നിർമ്മലാ കുര്യൻ വർഗീസ് കുര്യൻ അനുസ്‌മരണം നടത്തി.