ആറ്റിങ്ങൽ: വാമനപുരം നദിയിൽ വെള്ളം ദിവസംതോറും കുറയുന്നത് ആശങ്ക ഉയർത്തുന്നു. കുടിവെള്ളപദ്ധതികൾക്കായി പൂവമ്പാറയിൽ നിർമ്മിച്ചിട്ടുള്ള തടയണയുടെ ഉയരം കഴിഞ്ഞ വേനലിന് മുൻപ് താല്കാലികമായി കൂട്ടിയെങ്കിലും പ്രയോജനപ്പെട്ടില്ല. കുടിവെള്ള പ്രശ്നം രൂക്ഷമാകാതിരിക്കാൻ ഡാം പണിയണമെന്ന ആവശ്യം വീണ്ടു ശക്തമായിരിക്കുകയാണ്.
കായലിൽ നിന്നുള്ള വെള്ളം കയറി കുടിവെള്ള പദ്ധതികളിൽ ഉപ്പു കലരാതിരിക്കാനാണ് പൂവൻപാറ പാലത്തിനു സമീപം തടയണ നിർമ്മിച്ചത്. ഇത് ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ പദ്ധതികൾക്ക് കഴിഞ്ഞ വേനലിൽ വലിയ ആശ്വാസമായി. എന്നാൽ തടയണയ്ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ നദിയിലെ മറ്റ് പദ്ധതികൾ വേണ്ടത്ര വെള്ളം ലഭിക്കാതായി.
പൂവമ്പാറയിൽ 3.4 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിക്കാനായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്.ഇതനുസരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ എതിർപ്പുണ്ടായി. തുടർന്ന് സ്ഥിരം തടയണയുടെ ഉയരം 2.7 മീറ്ററായി പരിമിതപ്പെടുത്തി. ആവശ്യമെങ്കിൽ താല്കാലികമായി തടയണയുടെ ഉയരം കൂട്ടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷവും തടയണ ഉയർത്തിയിരുന്നു. എന്നാൽ വെള്ളം നിറഞ്ഞതോടെ താല്ക്കാലികമായി ഉയരം കൂട്ടിയ ഭാഗം പൊട്ടി വെള്ളം വാർന്നു. ഇത് കുടിവെള്ള പ്രശ്നം രൂക്ഷമാക്കുമെന്ന് കണ്ട് മൂഴിക്കവിളാകം കടവിൽ താല്ക്കാലിക ബണ്ട് നിർമ്മിച്ചു.
നെടുമങ്ങാട് താലൂക്കിലെ ചെല്ലഞ്ചി കേന്ദ്രീകരിച്ച് ഒരു ഡാം നിർമ്മിക്കുന്നതിന് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായിട്ടില്ല.ഇവിടെ ഒരു മീറ്റർ ഉയരത്തിൽ ഒരു തടയണമാത്രം നിർമ്മിച്ചിട്ടുണ്ട്. 2017 ലെ വേനലിനെത്തുടർന്ന് വാമനപുരം,അയിലം,മുള്ളിയിൽക്കടവ് എന്നിവിടങ്ങളിൽ തടയണകൾ പണിയാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ അടുത്ത മഴയോടെ ഈ തീരുമാനവും ഒലിച്ചുപോയി.
ജില്ലയിലെ മൂന്ന് താലൂക്കിലെ ജനങ്ങളുടെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിന് ഡാം നിർമ്മാണം അത്യാവശ്യമാണെന്ന നിലപാടിലാണ് നാട്ടുകാർ. അതുപോലെ പൂവമ്പാറയിലെ തടയണയുടെ സ്ഥിരം ഉയരം 3.4 മീറ്ററാക്കുന്നതിന് നടപടിവേണമെന്നും അവർ ആവശ്യപ്പെട്ടു.
വാമനപുരം നദീജല ഗുണഭോക്താക്കൾ- ആറ്റിങ്ങലിൽ മാത്രം 46,000
പദ്ധതികളുടെ എണ്ണം : 38
പ്രധാന പ്രശ്നം :
നദിയിലെ ജല നിരപ്പ് കുറയുന്നു.
പ്രധാന ആവശ്യങ്ങൾ :
ദിനംപ്രതി വാമനപുരം നദിയിൽ ജലനിരപ്പ് കുറയുകയാണ്. പൊതുജനങ്ങൾ വെള്ളം കരുതലോടെ ഉപയോഗിക്കണം. വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കും പൈപ്പ് വെള്ളം ഉപയോഗിക്കരുത്. പിടിക്കപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും. പൊതു ടാപ്പുകളിൽ നിന്നും ജലം ദുരുപയോഗം ചെയ്യരുത്. കുടിവെള്ള വിതരണത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പുതിയ ഗാർഹിക കണക്ഷനുകൾ ഇപ്പോഴും നൽകിവരുകയാണ്. വ്യവസായ ആവശ്യങ്ങൾക്കും കെട്ടിട നിർമ്മാണങ്ങൾക്കും താല്ക്കാലിക കണക്ഷനുകൾ നിറുത്തി വച്ചിരിക്കുന്നു. ജല ലഭ്യത കുറഞ്ഞാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും.
സതീഷ്ശർമ്മ, എ.എക്‌സ്.ഇ.
ഉപയോഗം കൂടുതൽ
ഒരു വർഷത്തിനിടെ നിരവധി പുതിയ പദ്ധതികൾ വാമനപുരം നദിയിൽ വന്നിട്ടുണ്ട്. വലിയതോതിലാണ് ഓരോ ദിവസവും നദിയിൽ നിന്ന് വെള്ളമെടുക്കുന്നത്. കഴക്കൂട്ടം, മേനംകുളം എന്നിവിടങ്ങളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും ഈ നദിയിൽ തന്നെയാണ്. നെടുമങ്ങാട് താലൂക്കിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ള വിതരണം നടത്തുന്നതിന് വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇത്രയധികം പ്രയോജനപ്പെടുന്ന ഒരു ജലസ്രോതസായിട്ടും ഇതിലെ ജലം സംഭരിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
വാമനപുരം നദിയിൽ ഡാം വേണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി തലത്തിൽ രണ്ടു വർഷം മുൻപ് ചർച്ച നടന്നിരുന്നു. വിതുര ഭാഗത്ത് ഡാം നിർമ്മിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് സംബന്ധിച്ച കാര്യങ്ങൾ പെന്റിംഗിൽ വച്ചു. നാട്ടുകാരെ ബോധവത്ക്കരിച്ച് പദ്ധതി നടപ്പാക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.വർഷങ്ങളുടെ കാലതാമസമുള്ളതിനാൽ അടിയന്തിരമായി രണ്ട് സ്ഥിരം തടയണകൾ നിർമ്മിക്കാനാണ് നീക്കം.
അഡ്വ. ബി. സത്യൻ എം.എൽ.എ