1

തിരുവനന്തപുരം: ഒമ്പത് നാൾ അനന്തപുരിയെ ഭക്തിയിൽ ആറാടിക്കുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. 9നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് സിനിമാതാരം അനു സിത്താര നിർവഹിക്കും. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം സമ്മാനിക്കും. മൂന്ന് വേദികളിലായി കലാപരിപാടികളും അരങ്ങേറും. നാളെയാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകളുണ്ട്. ബൈക്ക് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. സി.സി.ടിവി കാമറകൾക്ക് പുറമേ ഡ്രോൺ വഴിയും നിരീക്ഷിക്കും. കിള്ളിപ്പാലം പി.ആർ.എസ് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ പാതയാക്കിയിട്ടുണ്ട്.

കൂടുതൽ ബസ് സർവീസുകൾ

മുന്നൂറിലധികം ബസുകളാണ് ഇത്തവണ സർവീസ് നടത്തുക. ഒമ്പത് പ്രത്യേക ട്രെയിനുകളും സർവീസുകൾ നടത്തും. പൊങ്കാലദിനത്തിൽ കൂടുതൽ സ്റ്റോപ്പുകളും അനുവദിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുൾപ്പെട്ട സ്‌ക്വാഡുകളെ നിയോഗിക്കും. അനുമതിയില്ലാതെയും നിശ്ചിത ശബ്ദത്തിൽ കൂടുതലായും ഉപയോഗിച്ചാൽ ഉച്ചഭാഷിണികൾ പിടിച്ചെടുക്കും. പൊങ്കാലയ്ക്ക് പിന്നാലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 2250 ജീവനക്കാരെ നിയോഗിക്കും. കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ വാട്ടർ ടാങ്കുകളും ഉപയോഗിക്കും. ഭക്തർക്കായി 300 ബയോടോയ്‌‌ലെറ്റുകളും സജ്ജമാക്കി.

സുരക്ഷയ്ക്കായി നിയോഗിച്ചത് 760 പൊലീസുകാരെ

പൊങ്കാലദിനം മാത്രം 3500 പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്

 ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷയ്ക്ക് -2000 വനിതാ പൊലീസുകാർ