akra


ചാരുംമൂട്: വഴിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഇടപ്പോണിൽ രാത്രി ഒമ്പതംഗ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേർക്ക് പരിക്കേറ്റു. വീടിന്റെ ജനാല ചില്ലുകളും തകർത്ത സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്​റ്റഡിയിലെടുത്തു.

നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുൺ കുമാർ (45‌), അനിൽകുമാർ (35), ചെറുമകൻ അനന്ദു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ദമ്പതികളൊഴികെയുള്ള നാലു പേരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണയോടെയായിരുന്നു സംഭവം. വീടിന്റെ ജനാല ചില്ലുകളും മ​റ്റും തകർക്കുന്ന ശബ്ദം കേട്ട് ഉണരുമ്പോൾ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. സംഭവ സമയം മ​റ്റ് കുടുംബാംഗങ്ങൾക്കൊപ്പം സുകുമാരപിള്ളയുടെ നൂറ് വയസുള്ള മാതാവും വീട്ടിലുണ്ടായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവരിൽ അയൽ വീട്ടുകാരായ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്നും അനിൽകുമാർ പറഞ്ഞു.

ബഹളം കേട്ടുണർന്ന് ഭാര്യ വീടിന്റെ മു​റ്റത്തു നിൽക്കുമ്പോളാണ് തിരികെ വന്ന അക്രമി സംഘം അനീഷിനെ മർദ്ദിച്ചത്. കുത്തയോട്ടം കലാകാരനാണ് അനീഷ്. അക്രമത്തിനിരയായവരും ബന്ധുക്കളായ അയൽ വീട്ടുകാരുമായി വഴിയെ ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.