ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. ഹെഡ്മിസ്ട്രസിനെ രാത്രിയിൽ വീടിനു സമീപത്തുവച്ച് തെരുവ് നായ കടിച്ചു കൊന്നു. ആരൂർ എൽ.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന, ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മയാണ് (87) ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.

കൂട്ടുകിടക്കാനായി ദിവസേന എത്തുന്ന അയലത്തുകാരി നളിനി വാതിലിൽ മുട്ടിയിട്ടും തുറക്കാഞ്ഞതിനെ തുടർന്ന് സമീപത്തെ ഗൃഹനാഥൻ ഗോപാലനെയും കൂട്ടി ടോർച്ച് തെളിച്ച് പരിസരത്ത് അന്വേഷിച്ചപ്പോഴാണ് ബോധരഹിതയായി രാജമ്മയെ കണ്ടത്. ദേഹമാസകലം നായയുടെ കടിയേറ്റിരുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന കരിയിലയ്ക്ക് തീയിടാനുള്ള ശ്രമത്തിനിടെയായിരുന്നു നായയുടെ ആക്രമണമെന്നാണ് നിഗമനം. തലയുടെ പിൻ ഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ഇവരുടെ പുരയിടം കഴിഞ്ഞു ഏറെ ദൂരെയാണ് മറ്റു വീടുകൾ ഉള്ളത്. അതിനാൽ ആരും തന്നെ സംഭവം അറിഞ്ഞിരുന്നില്ല.

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ശ്രീകുമാർ, സന്ധ്യ, മിനി. മരുമക്കൾ: ചന്ദ്രമോഹന ബാബു, മോഹൻ കുമാർ, അനിത. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.