കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. അസം തേസ്പുർ സ്വദേശി ഫജിലയ്ക്കാണ് (24) തലയ്ക്ക് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ 5 മണിയോടെ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. പുലർച്ചെ എത്തിയ ഡിബ്രുഗട്ട് കന്യാകുമാരി വിവേക് എക്സ്പ്രസിൽ നിന്ന്ഫജിലയും ഭർത്താവ് നൂർ അലിയും കായംകുളത്ത് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കായംകുളത്ത് ട്രെയിനിന് സ്റ്റോപ്പ് ഇല്ലെന്ന് അറിയുന്നത്. നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വേഗം കുറച്ച് കടന്നു വരുന്നതിനിടയിൽ ലഗേജുമായി ഭർത്താവ് ആദ്യം ചാടിയിറങ്ങി. തുടർന്ന് ഫജില ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ആർ.പി.എഫ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ, സി.പി.ഒ യേശുദാസ് എന്നിവർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.