ആലപ്പുഴ: കുട്ടനാടിന്റെ പരിസ്ഥിതിക്കനുസരിച്ചുള്ള കാർഷിക കലണ്ടറിലൂടെ കാർഷിക മേഖലയിൽ സമഗ്രമായ ഇടപെടലിനുള്ള നിർദ്ദേശവും രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തേണ്ട പദ്ധതികളും ഇ.എം.എസ് സ്റ്റേഡിയത്തിലെ കേരള നിർമിതി പ്രദർശന വേദിയിൽ ചർച്ചയായി. മന്ത്രിമാരായ ടി.എം.തോമസ് ഐസക്, കെ.കൃഷ്ണൻകുട്ടി, വി.എസ്.സുനിൽകുമാർ, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവർ പങ്കെടുത്ത സംവാദങ്ങളിലാണ് പദ്ധതികൾ വിശദീകരിച്ചത്.

കുട്ടനാടിന്റെ പരിസ്ഥിതിക്കനുസരിച്ചുള്ള 8 മാസത്തെ കാർഷിക കലണ്ടറിലൂടെ കാർഷിക മേഖലയിൽ സമഗ്രമായ ഇടപെടലിനുള്ള നിർദ്ദേശം സംവാദത്തിൽ ഉയർന്നു വന്നു. ഓരുവെള്ളം ഉൾപ്പെടെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങൾ സംവാദത്തിൽ ചർച്ചയായി. തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾക്കൊള്ളിക്കണം. പഠനങ്ങൾ വിലയിരുത്തുമ്പോൾ ഓരോ വർഷവും കുട്ടനാട്ടിലെ ജലാശയങ്ങളിലെ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്നത് ഗൗരവമായി കണ്ട് പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തണം. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികൾ ഇതിനോടകം തന്നെ കിഫ്ബി ഏറ്റെടുത്തിട്ടുണ്ടെന്നും നിർദ്ദേശങ്ങൾ പരിഗണിച്ചു കൊണ്ട് കൂടുതൽ പദ്ധതികൾക്ക് രൂപം നൽകാനും സംവാദത്തിൽ അഭിപ്രായമുയർന്നു.

റോഡുകളും പാലങ്ങളുമടക്കം കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങളാണ് ഇന്ന് നടപ്പായിക്കൊണ്ടിരിക്കുന്നതെന്നും രണ്ടാം കുട്ടനാട് പാക്കേജിലൂടെ കുട്ടനാടിന്റെ പ്രളയദുരിതമടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. 2018 ലെ പ്രളയം മൂലം കുട്ടനാട്ടിലെ മണ്ണിന്റെ ഘടനാ മാറ്റമുണ്ടായി. പൂർണമായും ജൈവ കൃഷിയിലൂടെ ഉത്പ്പാദന ചിലവ് കുറച്ചുകൊണ്ട് ഉല്പാദനം വർധിപ്പിക്കുക എന്നതാണ് കാർഷിക മേഖലയിലെ ഉന്നമനത്തിനായി രണ്ടാം കുട്ടനാട് പാക്കേജിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

അഡ്വ. എ.എം.ആരിഫ് എം.പി, സി.കെ.സദാശിവൻ, ഡോ. പദ്മകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.