yt
പ്രീതി നടേശൻ

ആലപ്പുഴ: വലിയൊരു ജനസഞ്ചയത്തിന് ചേച്ചിയും അമ്മയുമായ പ്രീതി നടേശൻ സപ്തതിയുടെ നിറവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് രണ്ടര പതിറ്റാണ്ടായി സൂര്യശോഭയോടെ തിളങ്ങുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രിയ പത്നി. സൗഭാഗ്യങ്ങൾക്ക് നടുവിലും ഗുരുദർശനത്തെ ഹൃദയത്തോട് ചേർത്ത്, മറ്റുള്ളവർക്ക് നന്മയുടെ വഴികാട്ടി , സാധാരണക്കാരിയായി കഴിയാൻ ആഗ്രഹിക്കുന്ന വീട്ടമ്മ.

മാർച്ച് 15 നാണ് പ്രീതി നടേശന്റെ 70-ാം ജന്മദിനം. കുംഭത്തിലെ ചതയ നക്ഷത്രം. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം സമാപിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പിറന്നാൾ. ആഘോഷങ്ങളുണ്ടായില്ല, വീട്ടിൽ ചെറിയ പ്രാർത്ഥന നടത്തി. കാർത്തികപ്പള്ളി മഹാദേവികാട് കമലാലയത്തിൽ ശാർങ് ഗധരൻ-സാവിത്രിക്കുട്ടി ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമത്തെയാളായി 1950 മാർച്ച് 15നാണ് പ്രീതി ജനിച്ചത്. നടരാജ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായ പിതാവ് ശാർങ് ഗധരൻ മുതലാളി പ്രദേശത്തെ അറിയപ്പെടുന്ന കയർ ബിസിനസുകാരനായിരുന്നു. ചതയം നക്ഷത്രക്കാരി എന്നതിലുപരി , അമ്മയുടെ അമ്മാവൻ മംഗളാനന്ദ സ്വാമിയുടെ വീട്ടിലെ സാന്നിദ്ധ്യവും ചെറുപ്പത്തിലേ മനസിൽ ഗുരുദർശനത്തിന്റെ വിത്തുകൾ മുളപ്പിച്ചു.

'സ്വാമി അമ്മാവൻ എന്ന് വിളിക്കാറുള്ള മംഗളാനന്ദ സ്വാമി ഇടയ്ക്കിടെ വീട്ടിൽ വന്നു കഴിഞ്ഞാൽ കുട്ടികൾക്ക് ഉത്സാഹമാണ്. ഭാഗവതവും രാമായണവും മഹാഭാരതവുമെല്ലാം വായിപ്പിച്ച്, സാരാംശങ്ങൾ വിശദമാക്കിത്തരും. വിക്രമാദിത്യ കഥകളോട് ചെറുപ്പത്തിലേ അടുപ്പമുണ്ടായതും ആശാൻ കവിതകളിലെ സൗകുമാര്യവും മനസിലാക്കിയതും സ്വാമി അമ്മാവൻ മുഖേനയാണ്. അക്ഷര പഠനത്തിന് മുമ്പ് തന്നെ പുരാണകഥകളുമായി ബന്ധമുണ്ടായി. സസ്യഭുക്കായ സ്വാമി അമ്മാവനു വേണ്ടി അമ്മ പ്രത്യേക ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. മത്സ്യവും മാംസവുമൊക്കെ കഴിക്കുമായിരുന്ന ഞങ്ങൾക്ക് എല്ലാ കറികളും ചേർത്ത് അദ്ദേഹം തന്നിട്ടുള്ള ഉരുളയുടെ രുചി ഇപ്പോഴും നാവിലുണ്ട്.പുളിക്കീഴ് ചന്തയിൽ അച്ഛന് കടയുണ്ട്. കയർ സൂക്ഷിക്കുന്ന 'ഗുദാം' (കലവറ) അവിടെയാണ്. സന്ധ്യയ്ക്ക് കടയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ, ഞങ്ങൾ മക്കളെല്ലാവരും ചേർന്ന് സന്ധ്യാനാമവും ദൈവദശകവും ചൊല്ലുന്നത് അച്ഛന് കേൾക്കണം. ഇന്നും സന്ധ്യയ്ക്ക് വിളക്കുവച്ചാൽ ദൈവദശകവും സന്ധ്യാനാമവും ജപിക്കുന്നത് മുടക്കാറില്ല.. എല്ലാവർക്കും എല്ലാ നന്മകളും വരട്ടെയെന്ന് മാത്രമാണ് എന്റെ പ്രാർത്ഥന '- പ്രീതി നടേശൻ പറഞ്ഞു.