നടപടി പേരിനു മാത്രം
ആലപ്പുഴ: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോർഡുകളും കമാന ഭാഗങ്ങളും അടിയന്തരമായി നീക്കണമെന്ന ഹൈക്കോടതി ഉത്തരവിന് അധികൃതർ വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്ന് ആക്ഷേപം. ചിലയിടങ്ങളിൽ നടപടി ആരംഭിച്ചെങ്കിലും വേഗം അത്ര പോര.
ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ, ഇവ നീക്കം ചെയ്യാനുള്ള ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. എന്നിട്ടും ബോർഡുകൾ നീക്കുന്നതിൽ അധികൃതർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഭരണ-പ്രതിപക്ഷ സംഘടനകളുടെയും പോഷക സംഘടനകളുടെയും വിവിധ സാമുദായിക സംഘടനകളുടെയും സംസ്ഥാന സമ്മേളനം ഉൾപ്പെടെ സമ്മേളനങ്ങളുടെ പരമ്പരകൾക്ക് ആലപ്പുഴ ആതിഥേയത്വം വഹിക്കുകയാണ്. എന്നാൽ നിയമപ്രകാരം നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെയാണ് സംഘാടകർ ഫ്‌ളക്‌സ് ബോർഡുകളും കമാന ഭാഗങ്ങളും സ്ഥാപിക്കുന്നത്. ഇതിലൂടെ നഗരസഭയ്ക്ക് വലിയ വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്. മൂന്ന് വർഷത്തിനിടെ ഒരു രൂപയുടെ പോലും ബോർഡ് സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ആലപ്പുഴ നഗരസഭ അധികൃതർ വ്യക്തമാക്കുന്നു. പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ബോർഡുകളും കമാന ഭാഗങ്ങളും അനുമതിയില്ലാതെ സ്ഥാപിച്ചാൽ 1957ലെ ലാൻഡ് കൺസർവൻസി ആക്ട് അനുസരിച്ച് 10,000 രൂപവരെ പിഴ ഈടാക്കാൻ കോടതി നിർദേശമുണ്ട്.
ആർക്കു വേണം അനുവാദം!
പഞ്ചായത്തീ രാജ്, നഗരപാലിക നിയമങ്ങൾ അനുസരിച്ച്, മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് പാതയോരങ്ങളിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ശല്യമുണ്ടാക്കും വിധം ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നത്. നിരത്ത് വിഭാഗത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവും സംഘാടകർ പാലിക്കാറില്ല. ഗതാഗതത്തിന് തടസമുണ്ടാകുന്നവിധം ഇവ സ്ഥാപിക്കാൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചാൽപ്പോലും പലപ്പോഴും നടപടിയില്ല.
റോഡിനു കുറുകെയുള്ള കമാനങ്ങൾ ഇപ്പോഴില്ല. പകരം കമാനത്തിന്റെ പാതി വീതം ഇരു വശങ്ങളിലായി സ്ഥാപിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്ന ജാഥകളുമായി ബന്ധപ്പെട്ട് വ്യാപകമായി ഫ്ളക്സുകൾ ഗ്രാമ, നഗര വ്യത്യാസമില്ലാതെ റോഡരികുകളിൽ സ്ഥാപിച്ചിട്ടുണ്ട്. തടി ഫ്രെയിമിൽ തീർത്ത ഫ്‌ളക്സ് ബോർഡുകൾ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും കെട്ടിവച്ചിരിക്കുകയാണ്. വളവുകളിലും പാലങ്ങളിലും ഇത്തരത്തിലുള്ള ഫ്‌ളക്സ് ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും ചെയ്യുന്നു.
നഗര കാഴ്ചകൾ മറയുന്നു
ആലപ്പുഴ നഗരത്തിലെ ജില്ലാക്കോടതി പാലം, ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, കല്ലുപാലം എന്നിവയുടെ ഇരു കൈവരികളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും നിറഞ്ഞു നിൽക്കുകയാണ്. ഇത്തരത്തിൽ നഗരത്തിലെ പാലങ്ങളുടെ കൈവരികളിലും നഗരസഭ സ്ഥാപിച്ച തെരുവുവിളക്കുകളുടെ കാലുകളിലും ഫ്‌ളക്‌സുകൾ നിറഞ്ഞതോടെ ഇവ നീക്കാൻ ജില്ലാ ഭരണകൂടം മുൻപ് നടപടി സ്വീകരിച്ചിരുന്നു. കുറച്ചു നാളത്തേക്ക് പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും പതിയെ തലപൊക്കി. വൻകിട പരസ്യ കമ്പനികൾ പോലും കാഴ്ചയും ശ്രദ്ധയും തെറ്റിക്കുംവിധം പരസ്യബോർഡുകൾ സ്ഥാപിക്കുന്നുണ്ട്.
....................................
'പഞ്ചായത്തുകളിലും നഗരസഭകളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ നൽകിയിട്ടുള്ള പൊതുമാനദണ്ഡം ഉൾപ്പെടുത്തി പ്രത്യേക പരസ്യബൈല തയ്യാറാക്കി പഞ്ചായത്ത്-നഗരസഭ ഡയറക്ടർമാരിൽ നിന്ന് അംഗീകാരം വാങ്ങണം. ഭരണസമിതികളാണ് ബോർഡുകളുടെ വലിപ്പം അനുസരിച്ച് ഫീസ് നിശ്ചയിക്കുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇത്തരം ബൈല പാസാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ പരസ്യക്കാർക്ക് യഥേഷ്ടം റോഡ് കൈയേറാമെന്ന അവസ്ഥയായി'
(നഗരസഭയിലെ ഒരു ഉദ്യോഗസ്ഥൻ)