ambala

അമ്പലപ്പുഴ: അമ്മയുടെ മർദ്ദനം ഭയന്ന് ദേശീയപാതയിലൂടെ കരഞ്ഞുകൊണ്ടോടിയ, ഇതര സംസ്ഥാനക്കാരിയായ ഏഴു വയസുകാരിയെ നാട്ടുകാർ തടഞ്ഞു നിറുത്തി പൊലീസ് സുരക്ഷയിലേക്കു മാറ്റി. ആന്ധ്ര സ്വദേശിനിയും വർഷങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജിന് കിഴക്ക് ഭാഗത്തെ ലോഡ്ജിൽ താമസക്കാരിയുമായ പക്രുനിസയുടെ മകളാണ് നാടിന്റെ നൊമ്പരമായത്.

കുറവന്തോട് ഭാഗത്തുവച്ചാണ് കുട്ടിയെ നാട്ടുകാർ കാണുന്നത്. കരഞ്ഞുകൊണ്ട് ഓടിവന്ന കുട്ടിയുടെ പിന്നാലെ അമ്മയും ഉണ്ടായിരുന്നു. അമ്മയും അച്ഛനും തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടി നാട്ടുകാരോട് പറഞ്ഞു. രണ്ടു മാസം മുമ്പാണ് തന്നെയും അഞ്ചു വയസുള്ള അനുജത്തിയേയും ആന്ധ്രയിൽ നിന്നു കൊണ്ടുവന്നതെന്നും കുട്ടി പറഞ്ഞു. നാട്ടുകാർ പുന്നപ്ര പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ എത്തിച്ചു. വിവരം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ മിനിയെ അറിയിച്ചതിനെ തുടർന്ന് ഇവരുടെ നിർദ്ദേശ പ്രകാരം ജില്ലാ റസ്‌ക്യൂ ഓഫീസർ ഇൻ ചാർജ് ജഗജിത്തിന്റെ നേതൃത്വ ത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിൽ എത്തി കുട്ടിയെ ഏറ്റെടുത്തു.

25 വർഷം മുമ്പാണ് 30 കാരിയായ പക്രുനിസ തന്റെ മാതാപിതാക്കളോടൊപ്പം അമ്പലപ്പുഴയിൽ എത്തിയത്. മക്കൾ ആന്ധ്രയിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു. രണ്ടു മാസം മുമ്പാണ് ആന്ധ്രയിൽ എത്തി മക്കളെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുണ്ട്. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.