ഹരിപ്പാട്: ദേശീയപാതയിൽ നാരകത്തറ ജംഗ്ഷനു സമീപം കാർ ഇടിച്ച്, പത്രസ്ഥാപനത്തിലെ ഫീൽഡ് പ്രൊമോട്ടറായ യുവാവ് മരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനു നടന്ന അപകടത്തിൽ താമല്ലാക്കൽ അമ്പീത്തറയിൽ ഉത്തമന്റെ മകൻ അനീഷ് ഉത്തമൻ (26) ആണ് മരിച്ചത്. അപകടശേഷം കടന്ന കാർ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി.
ബിടെക് ബിരുദധാരിയായ അനീഷ് പത്രം ഏജന്റായ അച്ഛനു വന്ന പത്രക്കെട്ടുകൾ നാരകത്തറയിൽ നിന്നെടുത്ത് വീട്ടിലേക്കു നടന്നു വരുമ്പോൾ തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവാവ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കാറിന്റെ ചില്ല് പൊട്ടി. അനീഷിന്റെ ബാഗ് കാറിൽ തൂങ്ങിക്കിടക്കുന്നതറിയാതെയാണ് ഡ്രൈവർ കാറുമായി പാഞ്ഞത്. ആലപ്പുഴയിലെത്തിയ കാറിൽ ബാഗ് കണ്ട് സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് അപകടവിവരം അറിഞ്ഞത്. സൗത്ത് പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുക്കാൽ മണിക്കൂറോളം ചോരവാർന്ന് കിടക്കേണ്ടിവന്ന യുവാവ് മരിച്ചു. മാതാവ് : പ്രമീള, സഹോദരി: അനീഷ.