 പൂഴ്ത്തിവയ്പുമായി മൊത്തക്കച്ചവടക്കാർ

ആലപ്പുഴ: മൊത്തക്കച്ചവടക്കാരുടെ പൂഴ്ത്തിവയ്പ് കാരണം പച്ചമീനിന് പിന്നാലെ ഉണക്കമീനും സംസ്ഥാനത്ത് കിട്ടാക്കനിയാക്കുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം ഉണക്കമീൻ വിതരണം ചെയ്യന്നത് നീണ്ടകരയിൽ നിന്നാണ്. ബോട്ടുകളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് മത്സ്യം ശേഖരിച്ച് ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. ബോട്ടുകൾ കടലിൽ പോകാതായതോടെ നിലവിലെ സ്റ്റോക്ക് തീർന്നാൽ അതും കിട്ടാതാകും.

ഉണക്കച്ചെമ്മീൻ കൂടുതൽ ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ ജില്ലയിലെ മുഹമ്മ, മണ്ണഞ്ചേരി പ്രദേശങ്ങളിലാണ്. പച്ചമീനിന്റെ വരവ് ഇല്ലാതായതും ബോട്ടുകളും ഔട്ട്ബോർഡ് എൻജിൻ വള്ളങ്ങളും കടലിൽ പോകാതായതും കാരണം ഉണക്കമീനാണ് ഇപ്പോൾ ആശ്രയം.

ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന സ്റ്റോക്ക് വൻകിട മുതലാളിമാർ ഇപ്പോൾ ഇരട്ടിവിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ ഉണക്കമീനിന് തീവിലയാണ്. ജനപ്രിയ ഉണക്കമീനായ കുറിച്ചി, അയല, മത്തി, ചെമ്മീൻ എന്നീ ഇനങ്ങൾ കിട്ടാനില്ല. ഉണക്കച്ചെമ്മീന് 300 ഉം കുറിച്ചിക്ക് 100 രൂപയും വ‌ർദ്ധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മാർക്കറ്റിലും ഉണക്കമീനിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.

.....................................

100 കിലോ ആവശ്യപ്പെട്ടാൽ 40 കിലോയാണ് മൊത്തക്കച്ചവടക്കാർ നൽകുന്നത്. അടുത്ത ദിവസം ഇതേ മത്സ്യത്തിന് വിലകൂട്ടി നൽകും.

(ഉണക്കമീൻ ചെറുകിട കച്ചവടക്കാർ)

..................................

# ഇനം, വില, പഴയ വില

 കുറിച്ചി: 260-160

 ചെമ്മീൻ: 1200- 800

 സ്രാവ്: 500-300

 കടവരാൽ:150-80

 നെത്തോലി: 300-500

 അയല: 600-400