ആലപ്പുഴ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൊലീസ് കർശന പരിശോധന സ്വീകരിച്ചു തുടങ്ങിയതോടെ ഇന്നലെ മുൻദിവസങ്ങളെ അപേക്ഷിച്ച് പൊതുനിരത്തുകളിൽ തിരക്ക് കുറഞ്ഞു. നിരോധനം ലംഘിച്ചതിനെതിരെ ഇന്നലെ ജില്ലയിൽ 57 കേസുകൾ രജിസ്റ്റർ ചെയ്തു.19 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും, വാഹനം ഓടിച്ചയാളുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും നടപടി സ്വീകരിച്ചു.
റോഡരികിൽ യാതൊരു ആവശ്യവുമില്ലാതെ നിന്ന 14 യുവാക്കൾക്കെതിരെയും റോഡരികിൽ കൂട്ടംകൂടി നിന്നതിന് അഞ്ചു പേർക്കെതിരേയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് രണ്ട് പേർക്കെതിരെയും സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് ഒൻപത് പേർക്കെതിരെയും ഉൾപ്പടെ 57 കേസുകളിലായി 70 പേരെ അറസ്റ്റ് ചെയ്തു.
പകർച്ച വ്യാധി തടയാനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 2 വർഷം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കും. വരും ദിവസങ്ങളിൽ പുതിയ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുന്നതിനാൽ 10000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.